മണിപ്പൂരിൽ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി യുവാക്കൾ

06:12 PM Jun 08, 2025 | Neha Nair

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം ശക്തമാകുന്നു. മെയ്തേയ് നേതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ശക്തമായത്. സംഭവിത്തിന് പിന്നാലെ ദേഹത്ത് പെട്രോളൊഴിച്ച് യുവാക്കൾ ആത്മഹത്യ ഭീഷണിയുമായി രംഗത്തെത്തി.

കറുത്ത ടീഷർട്ടണിഞ്ഞ് പെട്രോൾ കുപ്പികളുമായിട്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഞങ്ങൾ ആയുധങ്ങൾ നൽകി, പ്രളയസഹായം നൽകി, ഇപ്പോൾ നിങ്ങൾ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അറസ്റ്റിന് പിന്നാലെ ശനിയാഴ്ച രാത്രി ടയറുകൾ കത്തിച്ച് റോഡുകൾ ബ്ലോക്ക് ചെയ്തു. ഇംഫാലിൽ പലയിടത്തും വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്.

മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് അഞ്ച് ദിവസത്തേക്ക് സർക്കാർ ഇൻറർനെറ്റ് നിരോധിച്ചു. ശനിയാഴ്ച രാത്രി 11:45 ഓടെയാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ഥൗബൽ, ബിഷ്ണുപൂർ, കാക്ചിങ് തുടങ്ങിയ അഞ്ച് ജില്ലകളെയാണ് നിരോധനം ബാധിക്കുന്നത്.

മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റു ചെയ്തെന്ന സൂചനയെ തുടർന്ന് ഇംഫാലിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘർഷത്തെ തുടർന്നാണ് നടപടി. എന്നാൽ നേതാവിന്റെ പേരും ചുമത്തിയ കുറ്റവും പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇതിന് പിന്നാലെ മണിപ്പൂരിൽ സംഘർഷമുണ്ടാവുകയായിരുന്നു.