
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് താക്കീത് നൽകി മുഖ്യമന്ത്രിയും സിപിഐഎം പിബി അംഗവുമായ പിണറായി വിജയൻ. ആർഎസ്എസുമായി നേരത്തെ യോജിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിലാണ് പിണറായി വിജയൻറെ താക്കീത്.
മൈക്ക് കാണുമ്പോൾ എന്തും വിളിച്ച് പറയരുത് എന്ന പരോക്ഷ വിമർശനമാണ് പിണറായി വിജയൻ നടത്തിയത്. അതാണ് നല്ലതെന്നും പറഞ്ഞു. തിരുവനന്തപുരത്ത് എകെജി സെന്ററിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് എം വി ഗോവിന്ദനുള്ള പിണറായി വിജയന്റെ താക്കീത്.
വിവാദങ്ങളില്ലാത്ത പ്രചാരണ കാലമായിരുന്നു നിലമ്പൂരിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയമോ തോൽവിയോ പ്രശ്‌നമാക്കുന്നില്ല. പരമ്പരാഗത യുഡിഎഫ് മണ്ഡലമാണ് നിലമ്പൂരെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. 2,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എം സ്വരാജ് വിജയിക്കും എന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. പാർട്ടി വോട്ടുകൾക്ക് പുറമെ നിഷ്പക്ഷ വോട്ടുകൾ കൂടി ഏകീകരിക്കാൻ എം സ്വരാജിലൂടെ സാധിക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകൾ കൂടി എം സ്വരാജിന് ലഭിക്കുമെന്നും നേരിയ മാർജിനിൽ വിജയം ഉറപ്പിക്കും എന്നുമാണ് എൽഡിഎഫ് കണക്കുകൂട്ടൽ.