കാസറഗോഡ്:ഇരുചക്രവാഹന യാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല. പാണത്തൂർ മഞ്ഞടുക്കം പുഴയില്‍ ഒഴുക്കില്‍പ്പെട്ടതായി സംശയം.അഗ്നിരക്ഷാസേനയുടെയും സ്കൂബാസംഘത്തിന്റെയും നേതൃത്വത്തില്‍ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പാണത്തൂരിലെ പ്ലാന്റേഷൻ കോർപ്പറേഷൻ കശുമാവിൻ തോട്ടത്തില്‍ കൈതച്ചക്ക കൃഷിക്കായി നിലമൊരുക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറുടെ സഹായി കർണാടക ബല്‍ഗാം സ്വദേശി ദുർഗപ്പ (അനില്‍-18) യെയാണ് വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്.
ഉച്ചഭക്ഷണം എടുക്കാനായി താമസസ്ഥലമായ കരിക്കെ തോട്ടത്തിലേക്ക് പോയതായിരുന്നു ദുർഗപ്പ. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ ഇയാളുടെ ബന്ധുവും മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറുമായ കുടക് സ്വദേശി യുവനന്ദ രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇരുചക്രവാഹനത്തില്‍ പുഴയിലെ ചപ്പാത്ത് കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടതാകാമെന്ന സംശയമുയർന്നതോടെ വെള്ളിയാഴ്ച രാവിലെ മുതല്‍ അഗ്നിരക്ഷാ സേനയും പോലീസും റവന്യു അധികൃതരുമടക്കമെത്തി മഞ്ഞടുക്കം പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.