
പാലക്കാട്: നവകേരള സൃഷ്ടിയിൽ പട്ടയമേള വലിയ പങ്ക് വഹിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല പട്ടയമേളയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യസാക്ഷാത്കരണത്തിനായി ചരിത്ര നേട്ടത്തിലേക്ക് റവന്യു വകുപ്പ് അടുക്കുകയാണെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. പാലക്കാട് ജില്ലയിൽ 2021 മുതൽ 2025 സെപ്റ്റംബർ വരെ 46643 പട്ടയങ്ങൾ വിതരണം ചെയ്തു. റവന്യു വകുപ്പിന്റെ പട്ടയം നൽകുന്നതിനായി രൂപീകരിച്ച പട്ടയ മിഷനും, പട്ടയ അസബ്ലികളും ഓരോ മണ്ഡലത്തിലെയും ഭൂരഹിതരെ കണ്ടെത്തിയാണ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ അടുക്കുമ്പോൾ റവന്യു വകുപ്പിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പട്ടയമേളയുടെ ഉദ്ഘാടനം ഓൺലൈനായി റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. പട്ടാമ്പി, ഒറ്റപ്പാലം, അട്ടപ്പാടി, പാലക്കാട് താലൂക്ക് ലാൻഡ് ട്രൈബ്യൂണലുകളിൽ നിന്നുള്ള 1,440 പട്ടയങ്ങൾ, പാലക്കാട് ലാൻഡ് അസൈൻമെന്റ് ജനറൽ നം. ഒന്ന്, നം.രണ്ട് ഓഫീസുകളിൽ നിന്നായി 25 പട്ടയങ്ങൾ, പാലക്കാട് ആർ.ആർ തഹസിൽദാർ ഓഫീസിൽ നിന്നായി 15 പട്ടയങ്ങൾ, പാലക്കാട് പി.എ.ആർ ഓഫീസിൽ തഹസിൽദാർ ഓഫീസിൽ നിന്നും 140 പട്ടയങ്ങൾ, ദേവസ്വം ലാൻസ് ട്രിബ്യൂണലിൽ നിന്നുള്ള 675 പട്ടയങ്ങൾ, എട്ട് എൽ.എ പട്ടയങ്ങൾ എന്നിങ്ങനെ 2303 പട്ടയങ്ങളാണ് പരിപാടിയിൽ വിതരണം ചെയ്തത്.എം.എൽ.എമാരായ രാഹുൽ മാങ്കൂട്ടത്തിൽ, അഡ്വ. കെ ശാന്തകുമാരി, ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി, എ.ഡി.എം കെ സുനിൽകുമാർ, ആർ.ഡി.ഒ കെ.മണികണ്ഠൻ, ജില്ലയിലെ തഹസിൽദാർമാർ, മറ്റു രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പടിപാടിയിൽ പങ്കെടുത്തു.
 
  
  
 