
കാസർകോട് : നിയമങ്ങളും ചട്ടങ്ങളും സാധാരണക്കാരന് സഹായകമാകുന്ന വിധത്തില്‍ ജീവനക്കാര്‍ കൈകാര്യം ചെയ്യണമെന്നും നിയമങ്ങളിലെ കുരുക്കുകള്‍ കാട്ടി അവരെ ബുദ്ധിമുട്ടിക്കരുതെന്നും റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസ് കെട്ടിടവും ജില്ലാതല പട്ടയ മേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും. 2026 ജനുവരി മാസത്തോടെ കേരളത്തിലെ കുടിയാന്‍മാരുടെ പരാതികളും പ്രശ്‌നങ്ങളും പൂര്‍ണ്ണമായും തീര്‍ത്ത സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. യുണീക് തണ്ടര്‍പേര്‍ സംവിധാനം അവതരിപ്പിച്ചതോടെ വസ്തു വാങ്ങിക്കുന്ന ഉടമസ്ഥന്റെ ആധാറും തണ്ടപ്പേരും ലിങ്ക് ചെയ്യുകയാണ്. അതോടെ 15 ഏക്കറില്‍ അധികം ഭൂമി കൈവശമുള്ളവരെ എളുപ്പം കണ്ടെത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടയമേളയില്‍ വിതരണം ചെയ്യുന്ന 1503 പട്ടയങ്ങളില്‍ 154 പട്ടയങ്ങള്‍ 1970 മുതല്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കൊറഗ വിഭാഗം ജനങ്ങള്‍ക്കുള്ളതാണെന്നത് വളരെ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി ഏല്‍പിച്ചതില്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്യാനായി പ്രവര്‍ത്തിച്ച ജില്ലാ കളക്ടറെ മന്ത്രി പ്രശംസിച്ചു. ഓപ്പറേഷന്‍ സ്‌മൈലിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ജില്ലയിലെ പരമാവധി അതിദരിദ്ര കുടുംബങ്ങള്‍ക്കും ഇന്ന് പട്ടയം നല്‍കാന്‍ സാധിച്ചു.
കേരളത്തിലെ പുഴ പുറമ്പോക്ക്, കടല്‍പുറമ്പോക്ക് ഭൂമികളും നിയമവിധേയമായി പതിച്ച് നല്‍കുമെന്ന് കുഡ്‌ലു കടല്‍ പുറമ്പോക്ക്, ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ തുരുത്തി പുഴപ്പുറമ്പോക്ക് പ്രശ്ങ്ങള്‍ എന്നിവ ഇത്തരത്തില്‍ തീര്‍പ്പാക്കാനാകും. കാസര്‍കോട് ജില്ലയിലെ 85 വില്ലേജുകളില്‍ 47 വില്ലേജുകള്‍ ഇതിനോടകം സമാര്‍ട്ടായി കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ 17ഉം രണ്ടാം ഘട്ടത്തില്‍ 18ഉം മൂന്നാം ഘട്ടത്തില്‍ 13ഉം വില്ലേജുകള്‍ സ്മാര്‍ട്ടായി. ഭൂമി ഉപയോഗിക്കുന്നവനെ നികുതി അടക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും നികുതി ഭൂമി ഉപയോഗിക്കാനുള്ള ഒരാളുടെ അവകാശത്തിന് കൊടുക്കുന്ന ടാക്സാണെന്നും നികുതി അടക്കാനുള്ള അവകാശം ടൈറ്റിലിന്റെ അവകാശമാണെന്ന് തെറ്റിദ്ധരിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് ലാന്റ് ബോര്‍ഡുകളില്‍ കെട്ടിക്കിടക്കുന്ന പരാതികള്‍ റവന്യൂ വകുപ്പിലെ വലിയ പ്രശ്‌നമായിരുന്നെന്നും എന്നാല്‍ സംസ്ഥാന തലത്തില്‍ നാല് സോണലുകളായി തിരിച്ച് സോണലുകള്‍ക്ക് പ്രത്യേകം ചുമതലകള്‍ നല്‍കി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് നല്ലശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചു. കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടായ 180 പരാതികളില്‍ 104 പരാതികളും തീര്‍പ്പാക്കി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 1973 ല്‍ രജിസ്റ്റര്‍ ചെയ്ത പ്രകാശ് എസ്റ്റേറ്റിലെ രേഖ ലഭ്യമല്ലാതിരുന്ന 152 കുടുംബങ്ങള്‍ക്ക് നേരിട്ട് വിതരണം ചെയ്യാന്‍ അവസരമുണ്ടായത് എടുത്ത് പറയേണ്ട നേട്ടമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കേരളത്തിലെ എട്ട് ലക്ഷം ഹെക്ടര്‍ സ്ഥലത്തിന്റെ ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയായി. കേരളത്തിലെ ആകെ ഭൂമിയുടെ നാലില്‍ ഒന്നില്‍ കൂടുതല്‍ വരും ഇതെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്ന പട്ടയം സര്‍ക്കാറിന്റെ ഓണസമ്മാനമാണെന്നും ഓണനിലാവിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അവര്‍ക്ക് ലഭിക്കുന്ന പട്ടയം കാവ്യനീതിയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ചടങ്ങില്‍ വിശിഷ്ടസാന്നിധ്യമായി പങ്കെടുക്കുകയായിരുന്നു എം.പി.
കാസര്‍കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, അഡ്വ. സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷറഫ്, നഗരസഭ അധ്യക്ഷന്‍ അബ്ബാസ് ബീഗം, മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ വിമല ശ്രീധരന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി.എം.എ കരീം, സി.പി. ബാബു, ഖാദര്‍ ബദരിയ, സജി സെബാസ്റ്റ്യന്‍, അബ്ദുള്‍ റഹിമാന്‍ ബാങ്കോട്, എം. അനന്തന്‍നമ്പ്യാര്‍, അസീസ് കടപ്പുറം, ടി.പി നന്ദകുമാര്‍, ദാമോദരന്‍ ബെള്ളിഗെ, വി.കെ രമേശന്‍, സണ്ണി അരമന, കെ.എം ഹസൈനാര്‍, ജോര്‍ജ്ജ് പൈനാപ്പിള്ളി, നാഷണല്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും കാസര്‍കോട് ആര്‍.ഡി.ഒ ബിനു ജോസഫ് നന്ദിയും പറഞ്ഞു. എ ഡിഎം പി അഖില്‍ തഹസില്‍ദാര്‍മാര്‍ മറ്റു റവന്യൂ ഉദ്യോഗസ്ഥര്‍, സര്‍വ്വേ വകുപ്പ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസിന്റെ പുതിയ കെട്ടിടം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നാടിന് സമര്‍പ്പച്ചു. 1984 വരെ കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതും ജില്ല രൂപീകരിച്ചത് മുതല്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിച്ച കെട്ടിടം ജീര്‍ണാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് പൊളിച്ച് അതേ സ്ഥാനത്ത് പുതിയ ഓഫീസ് നിര്‍മ്മിക്കുകയായിരുന്നു. കോര്‍ട്ട് ഹാള്‍, ആര്‍.ഡി.ഒ ചേംബര്‍, ഫ്രണ്ട് ഓഫീസ്, ഓഫീസ് സെക്ഷന്‍, പൊതുജനങ്ങള്‍ക്കുള്ള ശുചിമുറി, ജീവനക്കാര്‍ക്കുള്ള ശുചിമുറി, റെക്കോഡ് റൂം, ഡൈനിങ് ഹാള്‍, ആര്‍.ഡി.ഒ ക്യാമ്പ് ഓഫീസ് എന്നീ സൗകര്യങ്ങള്‍ ഉള്‍പെടുന്നതാണ് പുതിയ ഓഫീസ് കെട്ടിടം. ഭിന്നശേഷി സൗഹൃദ സ്ഥാപനമാണ് പുതിയ ആര്‍.ഡി.ഒ ഓഫീസ്.
1128 ലാന്റ് ട്രൈബ്യൂണല്‍ പട്ടയം, 309 എല്‍.എ പട്ടയം, വെള്ളരിക്കുണ്ട് താലൂക്കില്‍ 60 വനഭൂമി പട്ടയം ആറ് ദേവസ്വം പട്ടയം എന്നിങ്ങനെ 1503 പട്ടയങ്ങളാണ് ഇന്ന് വിതരണം ചെയ്തത്. എല്‍.എ പട്ടയം ഇനത്തില്‍ മഞ്ചേശ്വരം താലൂക്കില്‍ 81 പട്ടയങ്ങളും കാസര്‍കോട് താലൂക്കില്‍ 120 പട്ടയങ്ങളും ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ 51 പട്ടയങ്ങളും വെള്ളരിക്കുണ്ട് താലൂക്കില്‍ 57 പട്ടയങ്ങളുമാണ് അനുവദിച്ചത്.