സ്ത്രീശാക്തീകരണത്തിനൊപ്പം പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും ഉത്തരവാദിത്ത ടൂറിസം വഴിയൊരുക്കുമെന്ന് പൊതുമരാമത്ത്, ടൂറിസംവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വനിതാ കമ്മീഷൻ സംഘടിപ്പിച്ച 'സ്ത്രീശാക്തീകരണം ഉത്തരവാദിത്ത ടൂറിസത്തിലൂടെ' എന്ന മുഖാമുഖം പരിപാടി ജില്ലാപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സ്ത്രീസൗഹൃദ ടൂറിസം കേന്ദ്രമാക്കാൻ തയ്യാറെടുക്കുകയാണ് സർക്കാർ. പ്രാദേശികമായും അല്ലതെയും സ്ത്രീകൾക്ക് വിവിധ മേഖലകളിൽ വലിയ തൊഴിൽ സാധ്യതകളാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതികളിലൂടെ ലഭിക്കുക. സർക്കാരിന്റെ നയങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള റെസ്‌പോണ്‌സിബിൾ ടൂറിസം മിഷൻ സൊസൈറ്റി വഴി പരിശീലനവും കുറഞ്ഞ നിരക്കിൽ വായ്പകളും ലഭ്യമാക്കുന്നത് പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത് ഉൾക്കൊണ്ട് പരമ്പരാഗത പ്രവർത്തനശൈലിയിൽ ഹിയറിങ്ങുകളും തീർപ്പാക്കലുകളും നടപ്പാക്കുന്നതിനൊപ്പം പുതിയ ജീവിത സാധ്യതകൾ സ്ത്രീകൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കേരള വനിതാ കമ്മീഷൻ തയ്യാറാകുന്നത് ശുഭസൂചയാണ്. നവീകരണം ഇല്ലാതെ ടൂറിസം മാത്രമല്ല ഒരു മേഖലയും വളരില്ല. കേരളം നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മോഡൽ ഇന്ന് ലോകത്തിന്റെ ചർച്ചാ വിഷയമാണെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാർ മുഖ്യാതിഥിയായി. കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി സി ഇ ഒ കെ രൂപേഷ് കുമാർ വിഷയാവതരണം നടത്തി. കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ, കമ്മീഷൻ മെമ്പർ സെക്രട്ടറി വൈ ബി ബീന, കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, കേരള ടൂറിസം ക്ലബ് സംസ്ഥാന കോർഡിനേറ്റർ സച്ചിൻ പി,ഉത്തരവാദിത്ത ടൂറിസം രംഗത്തെ വിവിധ സ്ത്രീ സംരംഭകർ, വിദ്യാർത്ഥികൂട്ടായ്മകൾ എന്നിവർ പങ്കെടുത്തു.