
സമുദ്ര ആവാസ വ്യവസ്ഥ തകർക്കുന്നതും മത്സ്യസമ്പത്തിനേയും ദേശീയ സുരക്ഷയേയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന 2025 ലെ ഓഫ്ഷോർ ഏരിയാസ് ആറ്റമിക് മിനറൽസ് ചട്ടങ്ങൾ പിൻവലിക്കണമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ആണവധാതുഖനനം ദേശ സുരക്ഷക്കും മത്സ്യ സമ്പത്തിനും ഭീഷണിയാകും. ആണവ ധാതുക്കൾ അടങ്ങിയ മണ്ണ് സംസ്ഥാനത്തിന്റെ തീര സമുദ്രമേഖലയിൽ ഉൾപ്പെടുന്നതായിട്ടും കേരളത്തിന്റെ അഭിപ്രായമോ നിർദ്ദേശമോ തേടാതെ ചട്ടങ്ങൾ രൂപീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. വിദേശ ഏജൻസികൾക്കോ കരാറുകാർക്കോ ആഴക്കടൽ ധാതു ഖനനത്തിൽ ഏർപ്പെടാം എന്നത് രാജ്യ സുരക്ഷയെ പ്രത്യക്ഷത്തിൽ ബാധിക്കും.
കേരളം, ഒറീസ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശം ബീച്ച് സാൻഡ് ധാതുക്കളാൽ സമ്പന്നമാണ്. അണുശക്തി ഉൽപാദനത്തിനുള്ള തോറിയം മുതലായ ധാതുക്കളുടെ സാന്നിധ്യം ഇവിടെയുണ്ട്. പുതിയ ചട്ടങ്ങൾ കേരളത്തെ സാരമായി ബാധിക്കുന്നതാണ്. ആഴക്കടൽ ധാതുഖനനം സമുദ്രഭാഗത്തെ പാരിസ്ഥിതിക ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. മത്സ്യസമ്പത്തിനെ മാത്രമല്ല മത്സ്യങ്ങളുടെ ആഹാര ശൃംഖലയേയും ഇല്ലാതാക്കും. ലക്ഷക്കണക്കിന് മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗവും പ്രതിസന്ധിയിലാകും. ധാതു മണലിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ചട്ടങ്ങൾ ഭീഷണിയാകുമെന്നും ഇവിടങ്ങളിലെ തൊഴിലവസരങ്ങളെ ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.