+

സർക്കാരിൻറേത് തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നയം: മന്ത്രി രാജീവ്

സംസ്ഥാനത്തെ തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഐഐഎം കാലിക്കറ്റിൻറെ പഠനശുപാർശകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കരട് നയം സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിൻറെ കീഴിലുള്ള പ്ലാൻറേഷൻ ഡയറക്ടറേറ്റിൻറെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഐഐഎം കാലിക്കറ്റിൻറെ പഠനശുപാർശകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കരട് നയം സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിൻറെ കീഴിലുള്ള പ്ലാൻറേഷൻ ഡയറക്ടറേറ്റിൻറെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തിൻറെ സമ്പദ് വ്യവസ്ഥയിൽ തോട്ടം മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് രാജ്യത്ത് ഒരു പ്രത്യേക ഡയറക്ടറേറ്റ് സ്ഥാപിച്ച ആദ്യ സംസ്ഥാനം കേരളമാണ്. കേരളത്തിലെ തോട്ടം മേഖലയുടെ സമുന്നത പുരോഗതിയ്ക്കായി തൊഴിലാളി യൂണിയനുകളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവർത്തിക്കണം. പ്ലാൻറേഷൻ ഡയറക്ടറേറ്റിൻറെ നേതൃത്വത്തിൽ തോട്ടം മേഖലയുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കണം.

തോട്ടം മേഖലയിൽ ഉത്പാദനക്ഷമതയും ലാഭവും വർധിപ്പിക്കുന്നതിന് പ്ലാൻറേഷൻ ഡയറക്ടറേറ്റ് നടപ്പാക്കിയ പുതിയ പദ്ധതികൾ സഹായകമായി. 'കേര പദ്ധതി 'പ്രകാരം, കാപ്പി, ഏലം, റബ്ബർ എന്നീ മേഖലയ്ക്കായി 479 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങളിലൊന്നായ ലയങ്ങളുടെ നിർമ്മാണത്തിനും പുനരുദ്ധാരണത്തിനുമായുള്ള പ്ലാൻറേഷൻ ഡയറക്ടറേറ്റിൻറെ സബ്സിഡി ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് ഏകദേശം 72 ഡിപിആറുകൾ (വിശദമായ പ്രോജക്ട് റിപ്പോർട്ട്) സർക്കാരിന് ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന തോട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് മന്ത്രിയുടെ സാന്നിധ്യത്തിൽ ആദ്യത്തെ സംസ്ഥാന പ്ലാൻറേഷൻ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗം നടന്നു.

സംസ്ഥാനത്തെ യുവജനങ്ങൾക്ക് സ്വയംസംരംഭകരായി ഉയർന്നു വരാനുള്ള സാഹചര്യവും വ്യവസായ സൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കാൻ വ്യവസായ വകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വി. കെ പ്രശാന്ത് എംഎൽഎ പറഞ്ഞു.
 
തോട്ടം മേഖലയിലെ നയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് സ്ഥിരം സംവിധാനമായ സംസ്ഥാന പ്ലാൻറേഷൻ ബിസിനസ് അഡ്വൈസറി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്ഐഡിസി) എംഡി എസ്. ഹരികിഷോർ ഐഎഎസ് പ്രത്യേക പ്രഭാഷണത്തിൽ പറഞ്ഞു. തോട്ടം ഉടമകളെ ഉൾപ്പെടുത്തി ജില്ലാതല പ്ലാൻറേഷൻ അഡ്വൈസറി കമ്മിറ്റികൾ വിളിച്ചു ചേർക്കും. സർക്കാരും തോട്ടം ഉടമകളും ചേർന്നു പ്രവർത്തിക്കാൻ സഹായകമായ ഒരു പിപിപി മാതൃക തോട്ടം മേഖലയിൽ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്ലാൻറേഷൻ ഡയറക്ടറേറ്റിൻറെ നിർമ്മാണത്തിനായി 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നെന്ന് വ്യവസായ ഡയറക്ടറും പ്ലാൻറേഷൻസ് സ്പെഷ്യൽ ഓഫീസറുമായ മിർ മുഹമ്മദ് അലി ഐഎഎസ് സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. കോഴിക്കോട് ഐഐഎമ്മിൻറെ  ശുപാർശകൾ സർക്കാർ അംഗീകരിച്ചാൽ തോട്ടം മേഖലയിൽ മികച്ച പരിഷ്കാരങ്ങൾ നടപ്പിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കാലാകാലങ്ങളായി പ്രതിസന്ഡി നേരിടുന്ന തോട്ടം മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുത്തൻ ഉണർവ് നല്കുന്നതിനുമുള്ള വിപ്ലവകരമായ ചുവടുവയ്പ്പാണ് പ്ലാൻറേഷൻ ഡയറക്ടറേററിലൂടെ സാധ്യമായിരിക്കുന്നതെന്ന് അസോസിയേഷൻ ഓഫ് പ്ലാൻറേഷൻസ് കേരള ചെയർമാൻ പ്രിൻസ് തോമസ് ജോർജ് പറഞ്ഞു.

പീരുമേട് എംഎൽഎ വാഴൂർ സോമൻ, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ഡോ. കെ എസ്. കൃപകുമാർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, യുണൈറ്റഡ് പ്ലാൻറേഴ്സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യ ചെയർമാൻ കെ. മാത്യു എബ്രഹാം എന്നിവരും സംസാരിച്ചു.
 

facebook twitter