
കണ്ണൂർ : ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും യുവ തലമുറയെ രക്ഷിക്കുന്നതിന് പൊതുസമൂഹവും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ യാത്രക്ക് കല്യാശ്ശേരി പഴയങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതു തലമുറ കൂടുതലായും രാസലഹരിക്ക് അടിപ്പെടുന്നതായുള്ള വാര്‍ത്തകളാണ് ദിവസവും പുറത്തു വരുന്നത്. പോലീസ്, എക്സൈസ് സംവിധാനങ്ങള്‍ പരിശോധനകളും നടപടികളും കര്‍ശനമാക്കിയിട്ടുണ്ട്.
ലഹരി വസ്തുക്കള്‍ പിടികൂടി നശിപ്പിക്കുന്നതിനും ലഹരി വ്യാപനത്തിന്റെ കണ്ണികള്‍ മുറിക്കുന്നതിനും ലഹരി വ്യാപനം നടത്തുന്നവരുടെ സ്വത്ത് കണ്ടു കെട്ടുന്നതിനും ശക്തമായ ഇടപെടലാണ് നടക്കുന്നത്. കുട്ടികളെ കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരുക എന്നതാണ് കായിക വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന യാത്രയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എം. വിജിന് എം.എല്‍.എ അധ്യക്ഷനായിരുന്നു.
പരിപാടിയുടെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പരിസരത്തുനിന്ന് മെഗാ വാക്കത്തോണും സംഘടിപ്പിച്ചു. കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. സൈക്കിള്‍ റാലി, റോളര്‍ സ്കേറ്റിങ് എന്നിവയുടെ അകമ്പടിയോടെ കായിക താരങ്ങള്‍ ജനപ്രതിനിധികള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്ത വാക്കത്തോണ്‍ കാള്‍ടെക്സ്, പോലീസ് സ്റ്റേഡിയം, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലൂടെ സഞ്ചാരിച്ച് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമീപിച്ചു. തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കളരി, യോഗ എന്നിവയുടെ പ്രദര്‍ശനവും സൂംബ ഡാന്‍സും പരിപാടിയുടെ ഭാഗമായി നടന്നു. കണ്ണൂര്‍ നഗരസഭ അധ്യക്ഷന്‍ മുസ്ലിഹ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എം.എല്‍.എ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി എന്നിവര്‍ പങ്കെടുത്തു.
കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ പോലീസ്, എക്സൈസ്, തദ്ദേശസ്ഥാപനങ്ങള്‍, പൊതു, ഉന്നതവിദ്യാഭ്യാസ വകുപ്പുകള്‍, പട്ടികജാതി - പട്ടികവര്‍ഗ്ഗ വകുപ്പുകളുടെ സഹകരണത്തോടെയാണ് കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ലഹരിവിരുദ്ധ സന്ദേശയാത്ര സംഘടിപ്പിക്കുന്നത്. യാത്ര മെയ് 22 ന് എറണാകുളത്ത് സമാപിക്കും.