ഇന്ത്യൻ പാസ്പോർട്ട് സേവന ദാതാവായ ബിഎല്‍എസിനെ ടെൻഡറുകളില്‍ നിന്ന് വിലക്കി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ മിഷൻ കരാറുകള്‍ക്കായി ലേലം വിളിക്കുന്നതില്‍ നിന്ന് രണ്ട് വർഷത്തേക്കാണ് വിലക്ക്.
യുഎഇ ഉള്‍പ്പെടെ 19 രാജ്യങ്ങളിലെ ഇന്ത്യൻ വിസ, പാസ്പോർട്ട് കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യുന്നത് ബിഎല്‍എസ് ഇന്റർനാഷണല്‍ സർവീസസ് ലിമിറ്റഡാണ്. കേസുകളും അപേക്ഷകരില്‍ നിന്നുള്ള പരാതികളും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉദ്ധരിച്ചാണ് ഒക്ടോബർ ഒമ്ബതിന് പുറപ്പെടുവിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) ഉത്തരവ്.
ഒക്ടോബർ 10 നാണ് കമ്ബനിക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചത്. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഇന്ത്യൻ മിഷനുകള്‍ നല്‍കുന്ന പുതിയ ടെൻഡറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബിഎല്‍എസിനെ നിയന്ത്രിക്കുന്നതായാണ് ഉത്തരവിലുള്ളത്. നിലവിലുള്ള പദ്ധതികളും സർക്കാരുമായുള്ള കരാറുകളും നിലവിലെ നിബന്ധനകള്‍ക്ക് വിധേയമായി തുടരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
വിലക്ക് നിലവിലുള്ള കരാറുകളെ ബാധിക്കുന്നില്ലെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള ബിഎല്‍എസ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് വിലയിരുത്തുകയാണെന്നും അത് പരിഹരിക്കുന്നതിന് ഉചിത നിയമനടപടി സ്വീകരിക്കുമെന്നും കമ്ബനി കൂട്ടിച്ചേർത്തു.
യുഎഇ, സൗദി അറേബ്യ, സ്‌പെയിൻ, പോളണ്ട്, യുഎസ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 58 ഓഫീസുകള്‍ വഴിയാണ് ബിഎല്‍എസ് ഇന്റർനാഷണല്‍ സേവനം നല്‍കുന്നത്.
19 രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകള്‍ക്കും രണ്ട് അന്താരാഷ്ട്ര മിഷനുകള്‍ക്കും സേവനം നല്‍കുന്നുണ്ട്. വിസ, പാസ്പോർട്ട്, കോണ്‍സുലാർ, അറ്റസ്റ്റേഷൻ, ഇ-ഗവേണൻസ്, ബയോമെട്രിക് സേവനങ്ങളാണ് നല്‍കുന്നത്. പ്രതിവർഷം 1.7 ദശലക്ഷത്തിലധികം അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നുണ്ട്