അമേരിക്കയുമായുള്ള വാണിജ്യ കരാറുകളിൽ മോദി ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച. ജൂലൈ 9 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.
വാണിജ്യ കരാറിന്റെ കരട് നിർദേശങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. കൃഷിയേയും വ്യവസായത്തേയും പ്രതികൂലമായി ബാധിക്കുന്ന വാണിജ്യ കരാറുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പു വെയ്ക്കരുതെന്നും സംയുക്ത കിസാൻ മോർച്ച സംഘാടകർ പറഞ്ഞു.
ട്രംപ് അടിച്ചേൽപ്പിച്ച പ്രതികാര ചുങ്കം ജൂലൈ 9നാണ് നിലവിൽ വരുന്നത്. ഇതിനെ തുടർന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവന. അമേരിക്കയുമായുള്ള വാണിജ്യ കരാർ, ബ്രിട്ടനുമായുള്ള സ്വതന്ത്ര വാണിജ്യ കരാർ എന്നിവ തൊഴിലാളികളുമായോ കർഷകരുമായോ പാർലമെന്റിലോ ചർച്ച ചെയ്യാതെയാണ് പ്രഖ്യാപിച്ചതെന്നും കിസാൻ മോർച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കൃഷിയെ കൂടാതെ പല ചെറുകിട സംരംഭങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഈ കരാർ ഭീഷണിയാണെന്നും കൃഷി, മത്സ്യബന്ധനം, ക്ഷീരോത്പാദനവുമായി ജീവിക്കുന്നവരെയും ഈ കരാറുകൾ ബാധിക്കുമെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.