ഉത്തര്‍പ്രദേശിലെ ചിന്‍ഹാട്ടില്‍ മാതാവിനെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ 15 വയസ്സുകാരിയായ മകളും 17കാരനായ കാമുകനും പിടിയില്‍. ലഖ്‌നൗവിലെ ചിന്‍ഹാട്ട് സ്വദേശി ഉഷാ സിങ് (40) ആണ് കൊല്ലപ്പെട്ടത്. ഉഷയെ കൊലപ്പെടുത്തിയ ശേഷം അന്വേഷണം വഴിതെറ്റിക്കാനും ഇരുവരും ശ്രമിച്ചു. ലൈംഗികാതിക്രമത്തിനും മോഷണശ്രമത്തിനുമിടെയാണ് കൊല്ലപ്പെട്ടെന്ന് വരുത്തിതീര്‍ക്കാനും പ്രതികള്‍ തെളിവുണ്ടാക്കി. എന്നാല്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നര മണിയോട് കൂടിയാണ് 40കാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 15കാരിയായ മകളും 17കാരനും ചേര്‍ന്ന് ആദ്യം ഉഷയുടെ കഴുത്തില്‍ ഷാളിട്ട് മുറുക്കുകയായിരുന്നു. പിന്നീട് ഗ്ലാസുപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. രക്തം വാര്‍ന്നാണ് ഉഷ മരിച്ചത്. പിന്നീട് ബലാത്സംഗം ചെയ്തതായി തോന്നിപ്പിക്കാന്‍ വേണ്ടി ഉഷയെ ഇരുവരും ചേര്‍ന്ന് നഗ്‌നയാക്കി. കൊലപാതകത്തിന് ശേഷം ഇരുവരും ബാംഗ്ലൂരിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിട്ടതായും പൊലീസ് പറയുന്നു.
അഞ്ജാതര്‍ വീട്ടിലെത്തി അമ്മയെ കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. അമ്മയെ ആക്രമികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും വീട്ടില്‍ മോഷണം നടത്തിയെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇതില്‍ അസ്വഭാവികത തോന്നിയ പൊലീസ് മറ്റുബന്ധുക്കളുടെ സാന്നിധ്യത്തില്‍ സംഭവ സ്ഥലത്തുവച്ച് തന്നെ പെണ്‍കുട്ടിയെ ചോദ്യം ചെയ്തു. വീട്ടില്‍ എത്രപേര്‍ അതിക്രമിച്ചു കയറി, അവരുടെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നോ, മോഷണത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ലല്ലോ, സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി എവിടെയായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു. ഇതിന് കൃത്യമായ ഉത്തരം നല്‍കാന്‍ കുട്ടിക്ക് സാധിച്ചില്ല.
അതേസമയം പൊലീസ് സിസിടിവി പരിശോധിച്ചതില്‍ സംഭവം നടക്കുന്ന സമയം പ്രദേശത്തേക്ക് ആരെങ്കിലും എത്തിയതിന്റെയോ തിരിച്ചു പോയതിന്റെയോ സൂചനയും ലഭിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ നിന്നും കൊലപാതകത്തിന് തൊട്ട് മുന്‍പ് 17കാരനായ കാമുകനെ വിളിച്ചതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതിയായ 17 കാരനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് ചിന്‍ഹാത്ത് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി തിരികെ അമ്മയെ ഏല്‍പ്പിച്ചു. പോക്‌സോ കേസ് ചുമത്തി ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്കും മാറ്റിയിരുന്നു. അടുത്തിടെയാണ് 17കാരന്‍ ജുവനൈല്‍ ഹോമില്‍ നിന്നും മോചിതനായത്.
തുടര്‍ന്ന് 17കാരന്‍ വീണ്ടും പെണ്‍കുട്ടിയുമായി ബന്ധം തുടര്‍ന്നു. ജുവനൈല്‍ ഹോമിലേക്ക് അയച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ കൊല്ലുമെന്ന് 17കാരന്‍ പറയാറുണ്ടായിരുന്നു എന്ന് ഡിസിപിക്ക് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പത്ത് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതിനാല്‍ മകളും കൊല്ലപ്പെട്ട ഉഷയും മാത്രമാണ് വീട്ടില്‍ താമസിച്ചുവരുന്നത്.