മുംബൈ: മുംബൈ, പൂനെ മൊത്തക്കച്ചവട പഴ വിപണികളിലെ വ്യാപാരികൾ തുർക്കിയിൽ നിന്നുള്ള ആപ്പിൾ ഇറക്കുമതി നിർത്തി. പാകിസ്ഥാന് തുർക്കി സൈനിക പിന്തുണ നൽകിയതിന് പിന്നാലെയാണ് തീരുമാനം.
ഹിമാചൽ പ്രദേശിൽ നിന്നും വടക്കേ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ആഭ്യന്തര ഉൽപ്പാദനം ഉപയോഗിച്ച് വിതരണ ആവശ്യങ്ങൾ നിറവേറ്റാൻ യുഎസ്എ, പോളണ്ട്, ഇറാൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ആപ്പിൾ മതിയാകുമെന്ന് വ്യാപാരികൾ പറഞ്ഞു.
പാകിസ്ഥാന് തുർക്കി സൈനിക പിന്തുണ നൽകിയതിന് പിന്നാലെയാണ് ഇവിടുന്നുള്ള ഉൽപന്നങ്ങളെയും ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ രാജ്യത്ത് ഉയർന്നത്. പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് തുർക്കിയിൽ നിന്നുള്ള ആപ്പിൾ ഇറക്കുമതി നിർത്തിയ പൂനെയിലെയും മുംബൈയിലെയും വ്യാപാരികളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അഭിനന്ദിച്ചു. പഹൽഗാമിലെ കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയവരെ മാത്രമല്ല, പിന്തുണയ്ക്കുന്ന രാജ്യങ്ങളെയും ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്ന് ഫഡ്നാവിസ് പറഞ്ഞു.