ഐപിഎല്ലിലെ ഒറ്റ സീസണിലൂടെ അംബാനിയും കുടുംബവും കീശയിലാക്കിയത് 4,500 കോടി രൂപ, മൈതാനത്തിനരികില്‍ മണിക്കൂറുകള്‍ ചെലവഴിച്ച് കളി കാണുന്നത് വെറുതെയല്ല

11:28 AM Jun 07, 2025 | Raj C

മുംബൈ: ഐപിഎല്ലിന്റെ ഒരു സീസണ്‍ കൂടി അവസാനിക്കുമ്പോള്‍ ഫ്രാഞ്ചൈസികള്‍ക്ക് ലാഭക്കണക്ക് മാത്രമേ പറയാനുള്ളൂ. 100 മുതല്‍ 200 കോടി രൂപ വരെയാണ് ഇക്കുറി ഓരോ ഫ്രാഞ്ചൈസിയും വിവിധ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

ഐപിഎല്‍ മുംബൈ ഇന്ത്യന്‍സ് ടീം ഉടമ മുകേഷ് അംബാനിക്ക് കളിയിലൂടെ മാത്രമല്ല, സംപ്രേക്ഷണത്തിലൂടേയും കീശയിലെത്തിയത് സഹസ്രകോടികളാണ്. 2025 സീസണില്‍ 4,500 കോടി രൂപയാണ് മുകേഷ് അംബാനിക്ക് കിട്ടിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുകേഷ് അംബാനിയുടെ ജിയോസ്റ്റാര്‍ ആണ് ഓണ്‍ലൈന്‍ വഴിയുള്ള സംപ്രേക്ഷണം നടത്തിയത്. ഹോട്ട്‌സ്റ്റാറുമായി ചേര്‍ന്നുള്ള ജിയോസ്റ്റാര്‍ ഡിജിറ്റല്‍ പ്രക്ഷേപണത്തിലെ പരസ്യ വരുമാനത്തില്‍ നിന്ന്  4,500 കോടി രൂപയിലധികം വരുമാനം നേടി.
 
ജിയോ ഹോട്ട്സ്റ്റാറിന്റെ റെക്കോര്‍ഡ് ബ്രേക്കിംഗ് വ്യൂവര്‍ഷിപ്പോടെ 64.3 കോടി ജനങ്ങള്‍ ഐപിഎല്‍ കണ്ടു. ഹോട്ട്സ്റ്റാറും ജിയോസിനിമയും ലയിച്ചതിനു ശേഷം, മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 63.16% ഓഹരി ഉടമസ്ഥതയുണ്ട്. ഈ സീസണില്‍ 10 തവണ 22-23 ലക്ഷം രൂപ വിലയുള്ള പരസ്യ സ്ലോട്ടുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20-30% വര്‍ധനവും രേഖപ്പെടുത്തി.

ജിയോസ്റ്റാറിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ, എഐ അധിഷ്ഠിത പരസ്യ തന്ത്രങ്ങളും സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകളും ഉപയോഗിച്ച്, ഐപിഎല്‍ 2025-ന്റെ വരുമാനം 6000-7000 കോടി രൂപയായും ഉയര്‍ന്നു. കൂടാതെ, മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥതയിലൂടെയും, റിലയന്‍സ് റീട്ടെയ്ലിന്റെ ഐപിഎല്‍-തീം മര്‍ച്ചന്റൈസ് വില്‍പ്പനയിലൂടെയും അംബാനി വരുമാനമുണ്ടാക്കി.

ബിസിസിഐ 800-900 കോടി രൂപയും, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടങ്ങിയ ടീമുകള്‍ 100-150 കോടി രൂപ വീതവും സ്‌പോണ്‍സര്‍ഷിപ്പിലൂടെ നേടി. ഐപിഎല്ലിന്റെ വിപണി മൂല്യമാണ് വീണ്ടും ശക്തി തെളിയിച്ചത്. അംബാനിയുടെ തന്ത്രപരമായ നീക്കങ്ങള്‍ ഇതിനെ കൂടുതല്‍ ലാഭകരമാക്കി.