+

കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറക്കാന്‍ ഒരു എളുപ്പ മാര്‍ഗം, പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി മുരളി തുമ്മാരുകുടി

ലക്ഷക്കണക്കിന് പ്രവാസികളുള്ള കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാവുന്നതിലും അധികമാണ്.

കൊച്ചി: ലക്ഷക്കണക്കിന് പ്രവാസികളുള്ള കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാവുന്നതിലും അധികമാണ്. പ്രത്യേകിച്ചും തിരക്കുള്ള സീസണുകളില്‍ നാലും അഞ്ചും ഇരട്ടിയായാണ് ടിക്കറ്റ് നിരക്ക് ഉയരുന്നത്. കേരളം പലതവണ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും ടിക്കറ്റ് നിരക്കില്‍ ഇളവുവരുത്താന്‍ കേന്ദ്രം ഇടപെടുന്നില്ല. എന്നാല്‍, ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ ഒരു എളുപ്പമാര്‍ഗമുണ്ടെന്ന് നിര്‍ദ്ദേശിക്കുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

പതിറ്റാണ്ടുകളായി സ്ഥിരമായി ടര്‍ക്കിഷ് എയര്‍ലൈനില്‍ ഇസ്താന്‍ബൂളില്‍ ഇറങ്ങുന്നതാണ്. ഇപ്പോള്‍ പുതിയ വിമാനത്താവളം വന്നതോടെ വ്യാപകമായ കണക്ടിവിറ്റി ആയി, അതുകൊണ്ട് എപ്പോഴും സ്ഥിരമായി സഞ്ചരിക്കുന്ന ഇടമാണ്.

വിമാനം ഇസ്താന്‍ബൂളില്‍ ലാന്‍ഡ് ചെയ്താലുടന്‍ യാത്രക്കാര്‍ കൈ അടിക്കും. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ചതിന് പൈലറ്റിനുള്ള അഭിനന്ദനമോ വിമാനയാത്ര സുരക്ഷിതമായി അവസാനിച്ചതില്‍ സ്വയം സമാധാനിക്കുകയോ ആവാം. ഒരുകാലത്ത് വിമാനയാത്ര കൂടുതല്‍ അപകടമായിരുന്ന കാലത്തുനിന്നുള്ള രീതി ആയിരിക്കാം.
ലാന്‍ഡിങ്ങ് കയ്യടിച്ചു പാസ്സാക്കിയാല്‍ ഉടന്‍ ആളുകള്‍ എഴുന്നേറ്റ് തുടങ്ങും. വിമാനം അപ്പോഴും റണ്‍വേയില്‍ നിന്നും ഗേറ്റിലേക്കുള്ള വഴിയില്‍ ആയിരിക്കും. പിന്നെ മുകളിലുള്ള ലഗേജ് എടുക്കുന്ന തിരക്കായി.
എയര്‍ ഹോസ്റ്റസുമാര്‍ ഇതൊക്കെ വിലക്കുന്നുണ്ടാകും. കിം ഫലം?

എനിക്ക് തോന്നുന്നത് ട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോള്‍ ഇറങ്ങുന്ന സ്റ്റോപ്പിന് മുന്‍പ് എഴുന്നേറ്റ് നില്‍ക്കുന്ന രീതി ഉണ്ടല്ലോ. അല്ലെങ്കില്‍ ഒന്നുകില്‍ വണ്ടി വിടും അല്ലെങ്കില്‍ കയറുന്നവര്‍ തിരക്കി ബുദ്ധിമുട്ടാക്കും. വിമാനത്തില്‍ ഈ രണ്ടു റിസ്‌കുകളും ഇല്ലെങ്കിലും ആ ശീലത്തില്‍ നിന്നും തുടങ്ങിയതാകണം ഈ രീതി. 
ഇതില്‍ രണ്ടാമത്തെ ശീലം ഒഴിവാക്കാന്‍ ടര്‍ക്കിഷ് എയര്‍വെയ്സ് വിമാനം ഗേറ്റിലെത്തി ക്രൂ പറയുന്നതിന് മുന്‍പ് എഴുന്നേറ്റ് നില്‍ക്കുന്നവര്‍ക്ക് ഫൈന്‍ ഇടാന്‍ ഉത്തരവിറക്കിയിരുന്നു എന്നാണ് വാര്‍ത്ത. കേട്ടിടത്തോളം എഴുപത് യൂറോ ആണ് ഫൈന്‍, ഏകദേശം 6000 രൂപ.

കേരളത്തിലേക്ക് വരുന്ന വിമാനത്തില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ഉള്ള കയ്യടി മലയാളികള്‍ ചെയ്യാറില്ല (ചില വിദേശികള്‍ കയ്യടിക്കുന്നത് കണ്ടിട്ടുണ്ട്). ഒരാള്‍ നല്ല കാര്യം ചെയ്താല്‍ അഭിനന്ദിക്കുന്ന ശീലം നമുക്ക് പണ്ടേ ഇല്ലാത്തത് കൊണ്ടാകണം!.

എന്നാല്‍ വിമാനം ഗേറ്റില്‍ എത്തുന്നതിന് മുന്‍പ് എഴുന്നേറ്റ് നിന്ന് ലഗേജ് എടുക്കുന്നതില്‍ ലോക ചാമ്പ്യന്മാരാണ് നമ്മള്‍. ക്രൂ എത്ര പറഞ്ഞാലും കാര്യമില്ല. എന്നും, എപ്പോഴും ഇത് തന്നെ ചെയ്യും.

ടര്‍ക്കിഷ് എയര്‍ ലൈന്‍ മാതൃകയില്‍ കേരളത്തിലേക്ക് വരുന്ന എയര്‍ ലൈനുകള്‍ക്കും നൂറു ഡോളര്‍ ഫൈന്‍ അടിക്കാവുന്നതാണ്. ഇങ്ങനെ വന്നാല്‍ രണ്ടുണ്ട് കാര്യം.
ഒന്ന് - എയര്‍ലൈനിന്റെ വരുമാനം കൂടും. അപ്പോള്‍ ടിക്കറ്റ് ചാര്‍ജ്ജ് കുറയ്ക്കാം.
രണ്ട് - കുറച്ചെങ്കിലും അപകടം ഒഴിവാക്കാം.
അപ്പോള്‍ തുടങ്ങുകയല്ലേ

facebook twitter