അഗതി മന്ദിരത്തില്‍ വെച്ച്‌ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചു, ക്രൂരമര്‍ദനം; പാസ്റ്റര്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍

12:55 PM Oct 28, 2025 | Renjini kannur

തൃശൂർ : അഗതിമന്ദിരത്തിനുള്ളില്‍ കൊലക്കേസ് പ്രതിയെ ക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേർ പിടിയില്‍.പാസ്റ്റർ ഉള്‍പ്പെടെ മൂന്നുപേരെയാണ് തൃശൂർ കൊടുങ്ങല്ലൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അഗതിമന്ദിരം നടത്തിപ്പുകാരൻ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമല്‍, നിതിൻ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ 21ന് കൊടുങ്ങല്ലൂർ നഗര മദ്ധ്യത്തില്‍ പടിഞ്ഞാറെ നട വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സുദർശനെ കണ്ടെത്തിയത്. തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 അഗതിമന്ദിരത്തില്‍ സുദർശൻ അക്രമം കാട്ടി. തുടർന്ന് മൂവരും ചേർന്ന് സുദർശനെ മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.  ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലും ഒരു കണ്ണ് ചൂഴ്ന്ന് കാഴ്ച്ച നഷ്ടപ്പെട്ട നിലയിലുമാണ് ഇയാളെ നാട്ടുകാർ കണ്ടെത്തിയത്. വയറിന്റെ രണ്ട് ഭാഗത്ത് കുത്തേറ്റ് ഗുരുതര പരിക്കുമുണ്ട്.

ദേഹമാസകലം കത്തികൊണ്ടും മറ്റും വരഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ശ്വാസകോശത്തിനും കുടലിനും സാരമായ പരിക്കുണ്ട്. അതിർത്തി തർക്കത്തെ തുടർന്ന് ചേർത്തലയില്‍ മുനീർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുദർശൻ.

എറണാകുളം സെൻട്രല്‍ പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ആക്രമണത്തില്‍ കൊലപാതകശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.