ഉച്ചത്തിൽ പാട്ടുവെച്ചത് ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം; അടൂരിൽ മൂന്നുപേർ അറസ്റ്റിൽ

10:53 AM Aug 16, 2025 | Kavya Ramachandran

അടൂർ: ഉച്ചത്തിൽ പാട്ടുവെച്ചത് ചോദ്യം ചെയ്ത അച്ഛനെയും അമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ. കൂടൽ സ്വദേശിയും പെരിങ്ങനാട് മുളമുക്കിൽ താമസിക്കുന്ന ആനന്ദ് ഭവനിൽ എ.എസ്. ആനന്ദ് (29), മഹാദേവവിലാസം അശ്വിൻ ദേവ് (26), ഇടുക്കി പെരുവന്താനം സ്വദേശി മഠത്തിൽ വടക്കേതിൽ എം.ജി. അജിത്ത് (36) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പെരിങ്ങനാട് മുളമുക്ക് ഗിരീഷ് ഭവനത്തിൽ ഗിരീഷ്, അമ്മ ഗീത, അച്ഛൻ രാജൻ എന്നിവരെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി 7.30-നായിരുന്നു സംഭവം. പ്രതികളുടെ വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ചത് ഗിരീഷും വീട്ടുകാരും ചോദ്യം ചെയ്തു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. അടൂർ ഡിവൈഎസ്‌പി ജി. സന്തോഷ് കുമാർ, എസ്എച്ച്ഒ ശ്യാം മുരളി, എസ്.ഐ. നകുലരാജൻ, എസ്‌സിപിഒ ബി. മുജീബ്, സിപിഒമാരായ ആർ. രാജഗോപാൽ, ആതിരാ വിജയ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.