വാഷിങ്ടൺ: ശതകോടീശ്വരനും ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (Doge) മുൻ മേധാവിയുമായ ഇലോൺ മസ്‌കുമായുള്ള എല്ലാ ബന്ധവും അവസാനിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബജറ്റ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ എതിരാളികളായ ഡെമോക്രാറ്റുകൾക്ക് പണം നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മസ്‌കിന് ട്രംപ് മുന്നറിയിപ്പ് നൽകി. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മസ്‌കുമായുള്ള പോരിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് മസ്‌കുമായി ട്രംപ് ഉടക്കിപ്പിരിഞ്ഞുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരാൻ തുടങ്ങിയത്.
ബജറ്റുമായി ബന്ധപ്പെട്ട് ട്രംപിനെതിരേ മസ്‌ക് നടത്തിയ ആദ്യ പരസ്യവിമർശനത്തിന് പിന്നാലെ ഡോജിൽ നിന്ന് മസ്‌ക് രാജിവെച്ചിരുന്നു. സുന്ദരമെന്ന് ട്രംപ് വിശേഷിപ്പിച്ച ബജറ്റ് ബിൽ നിരാശാജനകമാണെന്ന് സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മസ്‌ക് തുറന്നുപറഞ്ഞു. അത് ഫെഡറൽ കമ്മി വർധിപ്പിക്കുകയും ഡോജിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നാണ് മസ്ക് പറയുന്നത്. ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന ട്രംപിന്റെ വിശേഷണത്തെയും മസ്‌ക് പരിഹസിച്ചു. ട്രംപിന്റെ തീരുവയുദ്ധത്തോടും മസ്‌കിന് ഭിന്നതയുണ്ടായിരുന്നു. തീരുവകൾ പിൻവലിക്കണമെന്ന് മസ്‌ക് ട്രംപിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. അവിടം മുതൽ തുടങ്ങിയതാണ് മസ്‌ക്-ട്രംപ് ബന്ധത്തിലെ അസ്വാരസ്യങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.