മുസ്‌ലിം ലീഗ് ചരിത്രത്തിൽ ദളിത്-സ്ത്രീ ശബ്ദം ; ആരാണ് ലീഗ് ദേശീയ അസി. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയന്തി രാജൻ ?

03:38 PM May 16, 2025 |


രാജ്യത്ത് സ്ത്രീകൾ എല്ലാരംഗത്തും മുൻനിരയിലെത്തിയിട്ടും ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാ‍ർട്ടികളിൽ ഉയർന്നു വന്നതുപോലൊരു സ്ത്രീ പ്രാതിനിധ്യം മുസ്ലിം ലീഗിലുണ്ടായിരുന്നില്ല. ഈ വിഷയത്തിൽ മുസ്ലിം ലീഗും യൂത്ത് ലീഗും എം എസ് എഫുമൊക്കെ വിവിധ കോണുകളിൽ നിന്നുള്ള വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു. അത്തരം വിമർശനങ്ങൾക്കൊക്കെ മറുപടിയുമായാണ് ഇത്തവണ ലീഗിന്റെ പുതിയ ദേശീയ സമിതി ഭാരവാഹി പട്ടിക പുറത്തു വന്നത്. ചെന്നൈയിൽ നടന്ന മുസ്‌ലിം ലീഗിന്റെ ദേശീയ കൗൺസിൽ യോഗം അവസാനിച്ചത് ചരിത്ര തീരുമാനവുമായാണ്.

ഇതുവരെ സ്ത്രീകൾക്ക് പ്രവേശനമില്ലാതിരുന്ന മുസ്‌ലിം ലീഗിന്റെ കേന്ദ്ര കമ്മിറ്റിയിലേക്ക് രണ്ട് വനിതകളെ ഉൾപ്പെടുത്തി എന്നതാണ് ആ തീരുമാനം. കേരളത്തിൽ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടിൽ നിന്ന് ഫാത്തിമ മുസഫറുമാണ് വനിതാ പ്രതിനിധികളായി ദേശീയ കമ്മിറ്റിയിലെത്തിയത്. ഇരുവരും അസിസ്റ്റന്റ് സെക്രട്ടറിമാരായാണ് ഇനി ലീഗിന്റെ ദേശീയ കമ്മിറ്റിയിൽ പ്രവർത്തിക്കുക.

ആരാണ് ജയന്തി രാജൻ  ?

വയനാട് ജില്ലയിലെ ഇരുളം പഞ്ചായത്ത് അംഗമായി 2010ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ജയന്തിരാജൻ എന്ന പേര് ഉയർന്നു വരുന്നത്. വയനാട് ജില്ലയിൽ 2008 മുതൽ മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജയന്തി രാജൻ സ്ഥാനാ‍ർത്ഥിയാകാൻ വേണ്ടി ലീഗിലെത്തിയതോ, സ്ഥാനാ‍ർത്ഥിയെ തേടി ലീഗ് ജയന്തിയെ പാർട്ടിയിലെടുത്തതോ അല്ല. സാമൂഹിക സേവന പ്രവ‍ർത്തകയായിരുന്ന ജയന്തി രാജൻ, സുൽത്താൻ ബത്തേരിയിൽ മലങ്കര ഓർത്തോഡക്സ് സഭ നടത്തിയിരുന്ന ശ്രേയസ് എന്ന എൻ ജി ഒ യുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് പൊതുരംഗത്തേക്ക് വരുന്നത്. 2004 മുതൽ 2010 വരെ ശ്രേയസുമായി ബന്ധപ്പെട്ടുള്ള മൈക്രോഫിനാൻസ് രംഗത്തെ പ്രവർത്തനങ്ങളിലായിരുന്നു സജീവം. കുടുംബപരമായി കോൺഗ്രസ് പശ്ചാത്തലത്തിൽ നിന്നാണ് 46 കാരിയായ ജയന്തിരാജൻ മുസ്ലീം ലീഗിന്റെ ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്.

"ശ്രേയസ്സുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടയിൽ ഒട്ടേറെ മനുഷ്യരുടെ വിഷമം അടുത്തുനിന്നു കാണാൻ സാധിച്ചു. അതിനുള്ള പരിഹാരം കാണാൻ പലവഴികൾ അന്വേഷിച്ചു. നാട്ടിൽ ലീഗ് പ്രവർത്തകർ സജീമായിരുന്നു. നാട്ടിലുള്ള പള്ളിക്കമ്മിറ്റിക്കാരും ലീഗ് പ്രവർത്തകരുമൊക്കെ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പലവിധത്തിൽ സഹായിച്ചു. അങ്ങനെ അവരുടെ പ്രവർത്തനങ്ങളിൽ ഞാനും എന്റെ പ്രവർത്തനങ്ങളിൽ അവരും പരസ്പരം സഹായിച്ചു. അങ്ങനെയാണ് ലീഗുമായി സംഘടനാപരമായ അടുപ്പമുണ്ടാകുന്നത്" ജയന്തി രാജൻ സമകാലിക മലയാളത്തോട് പറഞ്ഞു.

"കൂടുതൽ സജീവമായി ലീഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് 2008 മുതലാണ്. ഏതാണ്ട് ഒരു സജീവ പ്രവർത്തക തന്നെയായിരുന്നു. അങ്ങനെ നാട്ടിൽ ശ്രേയസ് പ്രവർത്തനവും ലീഗ് പ്രവർത്തനവുമായി മുന്നോട്ട് പോകുമ്പോഴാണ് 2010 ലെ തദ്ദേശ തിരഞ്ഞെടുപ്പ് വന്നത്. പൂതാടി പഞ്ചായത്തിൽ എന്റെ തറവാട് വീട് ഇരിക്കുന്ന ഇരുളം വാർഡ് വനിതാ സംവരണമായിരുന്നു. സി പി എമ്മിന് ഏറെ സ്വാധീനമുളള ഇടം. ആ വാർഡിൽ നിന്ന് മത്സരിക്കാൻ ലീഗ് നേതാക്കൾ എന്നോട് ആവശ്യപ്പെട്ടു. ഞാൻ മത്സരിച്ചു ജയിച്ച് പഞ്ചായത്തംഗമായി. പിന്നീട് പനമരം ബ്ലോക്ക് പഞ്ചായത്തിൽ അഞ്ചുകുന്ന് ഡിവിഷനിൽ നിന്ന് മത്സരിച്ച് ജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ‍ർപേഴ്സണായി. "

"ലീഗിന്റെ വിവിധ പരിപാടികളിൽ പങ്കെടുത്ത് കേരളത്തിനകത്തും തമിഴ് നാട്ടിലും കർണ്ണാടകയിലുമൊക്കെ പോയി പ്രസംഗിച്ചിട്ടുണ്ട്. പാർട്ടിയുടെ പേരിലല്ലാതെ ലീഗ് നടത്തുന്ന പരിപാടിയിലൊന്നും മതമോ പണമോ ഒന്നും തടസ്സമാകാറില്ല. എല്ലാവരെയും സഹായിക്കുക എന്നതാണ് ലീഗ് എപ്പോഴും ചെയ്യുന്നത്. ലീഗ് ബൈത്തുൽറഹ്മ എന്ന വീട് വച്ചുനൽകുന്ന പരിപാടിയാണെങ്കിലും പാലിയേറ്റീവ് കെയറാണെങ്കിലും നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. അപ്പോൾ മനസ്സിലാകും ലീഗ് സ്വീകരിക്കുന്ന മതനിരപേക്ഷ സമീപനം. ഹിന്ദുമത വിശ്വാസിയായ ഞാൻ ഒ ഇ സി വിഭാഗത്തിൽ നിന്നാണ് വരുന്നത്. എന്നോട് ഒരിക്കൽ പോലും ഒരുതരത്തിലുള്ള വിവേചനവും ലീഗ് എന്ന പാർട്ടി കാണിച്ചിട്ടില്ല". ജയന്തി പറഞ്ഞു.