തിരുവനന്തപുരം : മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചുപേര്‍ പോയ വള്ളമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേർ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് കര്‍മ്മല മാത എന്ന വള്ളം അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. കഴിഞ്ഞ ദിവസവും 20 മത്സ്യത്തൊഴിലാളികളുമായി പോയ വള്ളം ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.
മുതലപ്പൊഴിയിലെ മണൽ മാറ്റാത്തതാണ് വീണ്ടും അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ചിലധികം അപകടങ്ങളാണ് ഇവിടെ നടന്നത്. നേരത്തെ അദാനി ഗ്രൂപ്പുമായി സഹകരിച്ച് മണല്‍ നീക്കം ചെയ്യാൻ സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും അത് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. മണൽ നീക്കം ചെയ്താലേ അപകടം കുറക്കാൻ സാധിക്കുവെന്നാണ് മൽസ്യത്തൊഴിലാളികൾ ആരോപിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ മരണത്തില്‍ പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മുതാലപ്പൊഴി മരണപ്പൊഴിയാകാൻ തുടങ്ങിയിട്ട് കാലങ്ങളായിയെന്ന് പ്രദേശവാസികൾ പറയുന്നു.അപകടമൊഴിവാക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും അതൊന്നും മുതലപ്പൊഴിയില്‍ ഫലപ്രദമാകുന്നില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്.