തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഒരു പ്രസ്താവന കേരള രാഷ്ട്രീയത്തില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആര്‍.എസ്.എസുമായി സി.പി.എമ്മിന് ചരിത്രപരമായി ഒരു ഘട്ടത്തില്‍ സഹകരണം ഉണ്ടായിരുന്നുവെന്ന ഗോവിന്ദന്റെ പരാമര്‍ശം പാര്‍ട്ടിയേയും അണികളേയും ഒരുപോലെ പ്രതിരോധത്തിലാക്കി.
ഈ പ്രസ്താവന, രാഷ്ട്രീയ എതിരാളികള്‍ക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസിനും ബി.ജെ.പിക്കും, സി.പി.എമ്മിനെ എക്കാലവും അടിക്കാനുള്ള വടി നല്‍കിയിരിക്കുകയാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് എം.വി. ഗോവിന്ദന്‍ വിവാദ പരാമര്‍ശം നടത്തിയത്.. അര്‍ധ ഫാഷിസത്തിന്റെ രീതിയില്‍ അടിയന്തരാവസ്ഥ വന്നപ്പോള്‍ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ട്. വര്‍ഗീയവാദികളായ ആര്‍.എസ്.എസുമായും ചേര്‍ന്നിട്ടുണ്ട്. അത് പറയാന്‍ ഒരു ഭയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയില്‍, ജയപ്രകാശ് നാരായണന്റെ (ജെ.പി. മൂവ്‌മെന്റ്) നേതൃത്വത്തില്‍ രൂപംകൊണ്ട പ്രക്ഷോഭത്തില്‍ സി.പി.എമ്മും ആര്‍.എസ്.എസും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് ഗോവിന്ദന്‍ സൂചിപ്പിച്ചത്.
എന്നാല്‍, ഈ പ്രസ്താവന പുറത്തുവന്നതോടെ, സി.പി.എമ്മിന്റെ ആര്‍.എസ്.എസ്-വിരുദ്ധ നിലപാടിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍, ഗോവിന്ദന്റെ പ്രസ്താവന പാര്‍ട്ടിയെ ഒറ്റിക്കൊടുക്കല്‍ ആയി ചിത്രീകരിക്കപ്പെട്ടു. ഇത് സ്വരാജിനെ തോല്‍പ്പിക്കാന്‍ റിയാസിന്റെ ക്വട്ടേഷന്‍ ആണ് എന്ന തരത്തില്‍ വരെ ആരോപണങ്ങള്‍ ഉയര്‍ന്നു.
ഗോവിന്ദന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ, അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. ആര്‍.എസ്.എസുമായി സഹകരിച്ചെന്ന് പറഞ്ഞിട്ടില്ല, പ്രസ്താവന വളച്ചൊടിച്ചു, എന്ന് അവകാശപ്പെട്ട അദ്ദേഹം, സി.പി.എമ്മിന് ആര്‍.എസ്.എസുമായി ഒരു കാലത്തും കൂട്ടുകെട്ട് ഉണ്ടായിട്ടില്ല, ഇന്നലെയും ഇല്ല, ഇന്നും ഇല്ല, നാളെയും ഉണ്ടാവില്ല, എന്ന് വ്യക്തമാക്കി. കോണ്‍ഗ്രസാണ് ആര്‍.എസ്.എസിനെ കൂട്ടുപിടിച്ചതെന്നും ഗോവിന്ദന്‍ ആരോപിച്ചു.
ഈ വിശദീകരണം വിവാദത്തിന്റെ ആക്കം കുറച്ചില്ല. കോണ്‍ഗ്രസും ബി.ജെ.പിയും ഈ പ്രസ്താവനയെ ആയുധമാക്കി സി.പി.എമ്മിനെതിരെ ആക്രമണം ശക്തമാക്കി. സോഷ്യല്‍ മീഡിയയില്‍, ''എം.വി. ഗോവിന്ദന്‍ സത്യം പറഞ്ഞോ, അതോ തെറ്റ് പറഞ്ഞോ, അതല്ലെങ്കില്‍ മെഴുകുകയാണോ?'' എന്ന ചോദ്യവുമായി വിമര്‍ശകര്‍ രംഗത്തെത്തി.
അടിയന്തരാവസ്ഥ കാലത്ത് (1975-77) ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ആര്‍.എസ്.എസ്, ജനസംഘ്, സി.പി.എം തുടങ്ങിയവ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. 'ഇന്ത്യാസ് ഫസ്റ്റ് ഡിക്ടേറ്റര്‍ഷിപ്: ദി എമര്‍ജന്‍സി 1975-77' എന്ന പുസ്തകത്തില്‍, ഈ സഹകരണം ആര്‍.എസ്.എസിന് രാഷ്ട്രീയമായ ന്യായീകരണം നേടിക്കൊടുത്തുവെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, സി.പി.എം ഇതിനെ പ്രാഗ്മാറ്റിക് സഹകരണമായാണ് കണ്ടതെന്നും, ദീര്‍ഘകാല ബന്ധമായി ഇത് വളര്‍ന്നില്ലെന്നും ഗോവിന്ദന്‍ വാദിക്കുന്നു.
ഗോവിന്ദന്റെ പ്രസ്താവന സി.പി.എം അണികള്‍ക്കിടയില്‍ ആശയക്കുഴപ്പവും അസ്വസ്ഥതയും സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തില്‍, ആര്‍.എസ്.എസിന്റെ വര്‍ഗീയ അജണ്ടയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. എന്നാല്‍, ഈ പ്രസ്താവന, പാര്‍ട്ടിയുടെ ആദര്‍ശപരമായ ദൃഢതയെ ചോദ്യം ചെയ്യുന്നതായി. ആര്‍.എസ്.എസിന് ഊര്‍ജം നല്‍കുന്ന ഒരു പ്രസ്താവനയായി ഇത് മാറിയെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.
മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, തങ്ങളുടെ ആര്‍.എസ്.എസ് ബന്ധത്തെ നേരത്തെ ന്യായീകരിച്ചിരുന്നു. 2022-ല്‍, സുധാകരന്‍ ആര്‍.എസ്.എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയെന്ന് പറഞ്ഞപ്പോള്‍, ഗോവിന്ദന്‍ ഇത് ''സോഫ്റ്റ്-ഹിന്ദുത്വ'' നിലപാടായാണ് വിമര്‍ശിച്ചത്. എന്നാല്‍, ഇപ്പോള്‍ ഗോവിന്ദന്റെ പ്രസ്താവന കോണ്‍ഗ്രസിന് സി.പി.എമ്മിനെ ആക്രമിക്കാന്‍ പുതിയ ഒരു ആയുധമായി മാറി.
ബി.ജെ.പിയും ഈ വിഷയത്തില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നുണ്ട്. ആര്‍.എസ്.എസുമായുള്ള ചരിത്രപരമായ ബന്ധം സി.പി.എമ്മിന്റെ വര്‍ഗീയത-വിരുദ്ധ നിലപാടിനെ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് ബി.ജെ.പിയുടെ വാദം.