നെതന്യാഹു സമാധാനശ്രമങ്ങള്‍ക്ക് തുരങ്കം വച്ചു, ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും ഉത്തരവാദിത്തം ഉണ്ട്'; രൂക്ഷ വിമര്‍ശനവുമായി ഹമാസ്

07:27 AM Sep 10, 2025 |


നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹമാസ്. സമാധാനശ്രമങ്ങള്‍ക്ക് തുരങ്കം വച്ചു. മേഖലയിലെ സുരക്ഷയും ബന്ദികളുടെ മോചനവും ഇസ്രായേലിന് വിഷയമല്ല. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും ഉത്തരവാദിത്തം ഉണ്ടെന്നും ഹമാസ്. 

ഇതിനിടെ, ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മധ്യസ്ഥ ചര്‍ച്ചക്കെത്തിയ ഹമാസ് പ്രതിനിധി സംഘത്തിലെ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ മരിച്ചു. ഓഫീസ് ഡയറക്ടറും മൂന്ന് സുരക്ഷാ ജീവനക്കാരും ഒരു ഖത്തര്‍ സുരക്ഷാ സേനാംഗവും മരിച്ചെന്ന് ഹമാസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഉന്നത നേതാക്കള്‍ സുരക്ഷിതരാണെന്നും ആക്രമണം അതിജീവിച്ചെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ ആറ് പേര്‍ മരിച്ചെന്നാണ് ഹമാസ് സ്ഥിരീകരിക്കുന്നത്. മരിച്ച അഞ്ച് പേരുടെ ചിത്രങ്ങളും ഹമാസ് പുറത്തുവിട്ടു.


ലോകരാജ്യങ്ങളെ ഞെട്ടിച്ച് കൊണ്ടാണ് ഖത്തറില്‍ ഇസ്രയേലിന്റെ ആക്രമണം നടന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കായി ഖത്തറിലെ ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണം. ഹമാസ് നേതാക്കള്‍ ഒത്തുകൂടിയ ദോഹയിലെ കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുത്തു. ഹമാസ് തലവനടക്കം ആര് പേരെ വധിച്ചെന്നും അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണമെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.