ചുട്ടുപൊളളുന്ന ചൂടില്‍ ഉരുകുകയാണ് രാജ്യതലസ്ഥാനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉഷ്ണതരംഗ ഭീഷണിയില്‍. 46 ഡിഗ്രിക്ക് മുകളിലാണ് ദില്ലിയിലെ താപനില. രാജസ്ഥാനിലെയും പഞ്ചാബിലെയും മിക്ക ഭാഗങ്ങളിലും താപനില 43നും 48 ഡിഗ്രിക്കും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ 47.8 ഡിഗ്രി എന്ന ഉയര്‍ന്ന താപനില രേഖപ്പെടുത്തി. കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവര്‍ പുറത്തിറങ്ങരുതെന്നും ഹീറ്റ് സ്‌ട്രോക്ക് ഉള്‍പ്പെടെ ഉണ്ടാകാനുളള സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
ദില്ലിയില്‍ 46 ഡിഗ്രി താപനില രേഖപ്പെടുത്തിയെങ്കിലും താപനിലയും ഈര്‍പ്പവും സംയോജിപ്പിക്കുന്ന താപസൂചിക 51.9 ഡിഗ്രിയായി ഉയര്‍ന്നു. ദില്ലി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ താപനില വീണ്ടും ഉയർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ മണ്‍സൂണിന്റെ അഭാവമാണ് ചൂട് തീവ്രമാകാന്‍ കാരണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണ്ടെത്തൽ.
കനത്ത ചൂടിനൊപ്പം ഇടക്കിടെ എത്തുന്ന പൊടിക്കാറ്റ് കൂടി ആയതോടെ അസഹ്യമാണ് ദില്ലിയിലെ കാലാവസ്ഥ. ചൂട് കടുത്തതോടെ, ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.