കൊട്ടിയൂർ പെരുമാൾക്ക് ഇളനീർ സമർപ്പിച്ചു; ഇന്ന് അഭിഷേകം......

05:50 AM Jun 18, 2025 | Desk Kerala

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വയ്പ്പ്  അക്കരെ സന്നിധിയിൽ നടന്നു. വിവിധ മഠങ്ങളിൽ നിന്നും ദീർഘ ദൂരം നടന്ന് സപ്തമി ദിവസം വ്രതവിശുദ്ധിയോടെ കൊട്ടിയൂരിലെത്തിയ ഭക്തന്മാർ ആയിരക്കണക്കിന് ഇളനീർക്കാവുകളുമായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ബാവലിപ്പുഴക്കരയിൽ ഇളനീർ വെപ്പിനുള്ള മുഹൂർത്തം കാത്തിരുന്നു.

വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ നിന്നും എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി  വൈകുന്നേരത്തോടെ കൊട്ടിയൂരിലെത്തി. രാത്രിയിലെ പൂജയും ശ്രീഭൂതബലിയും കഴിഞ്ഞതോടെ കാര്യത്ത് കൈക്കോളൻ തിരുവൻചിറയിലെ കിഴക്കേ നടയിൽ തട്ടും പോളയും വിരിച്ചു. വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാന്റെ വാദ്യത്തിന്റെയും അകമ്പടിയോടെ വീരഭദ്ര വേഷത്തിൽ അഞ്ഞൂറ്റാൻ കിഴക്കേ നടയിലേക്ക് എഴുന്നള്ളി ഒറ്റക്കാലിൽ നിലയുറപ്പിച്ചു.

കുടിപതി കാരണവർ വെള്ളിക്കിടാരം വച്ച് രാശി വിളിച്ചതോടെ ഇളനീർ വെപ്പ് ആരംഭിച്ചു. വ്രതക്കാർ ബാവലിപ്പുഴയിൽ ഇളനീർക്കാവുമായി മുങ്ങിയെണീറ്റ് സന്നിധാനത്തിലേക്ക് ഓടിയെത്തി, മൂന്ന് വലംവച്ചതിന് ശേഷമാണ് ഇളനീർകാവുകൾ പെരുമാൾക്ക് സമർപ്പിച്ചത്. തുടർന്ന് വീരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കി വ്രതക്കാർ മടങ്ങി. ഇളനീർ വെപ്പിനൊപ്പം എരുവട്ടി തണ്ടയാൻ ഒരു കുടം എള്ളെണ്ണയും സമർപ്പിച്ചു. ഏറ്റവും ഒടുവിലായിരുന്നു എണ്ണ സമർപ്പണം.

കത്തി തണ്ടയാന്മാർ ഇളനീർ ചെത്തുന്നതിനുള്ള കത്തികളും സമർപ്പിച്ചു.

ബുധനാഴ്ച രാവിലെ മുതൽ കാര്യത്ത് കൈക്കോളനും സംഘവും ചേർന്ന് ഇളനീർ വ്രതക്കാർ സമർപ്പിച്ച ഇളനീരുകളുടെ കാവുകൾ നീക്കം ചെയ്ത് മുഖം ചെത്തിമിനുക്കി മണിത്തറയിൽ കൂട്ടിത്തുടങ്ങും. ഉച്ചയ്ക്ക് അഷ്ടമി ആരാധനാ പൂജ നടത്തും. ഉച്ചശീവേലിക്ക് ശേഷം ഭണ്ഡാര അറയ്ക്ക് മുന്നിലാണ് അഷ്ടമി ആരാധന നടത്തുക. പന്തീരടി കാമ്പ്രം സ്ഥാനികനായിരിക്കും കാർമ്മികത്വം വഹിക്കുക. തെയ്യംപാടിയുടെ വീണാ വാദനത്തിനൊപ്പം നടത്തുന്ന പൂജയിൽ പ്രധാന സ്ഥാനികരും ഊരാളന്മാരും മാത്രമാണ് പങ്കെടുക്കുക.

കാവു നീക്കിയ ഇളനീരുകൾ ബ്രാഹ്മണർ മണിത്തറയിലെ ശ്രീകോവിലിനുള്ളിൽ കൂട്ടിയിടും. തുടർന്ന് ദൈവം വരവെന്ന് അറിയപ്പെടുന്ന കൊട്ടേരിക്കാവിലെ മുത്തപ്പന്റെ എഴുന്നള്ളത്തിനായി കാത്തിരിക്കും. അതിവേഗത്തിൽ ഓടിയെത്തുന്ന ദൈവം സന്നിധാനത്ത് എത്തി അരിയും കളഭവും സ്വീകരിച്ച് മടങ്ങും. അനുമതി നൽകി ദൈവം മടങ്ങിയാൽ ഇളനീരാട്ടം ആരംഭിക്കും.ആദ്യം മൂന്ന് ഇളനീരുകൾ, പിന്നീട് ഭക്തർ സമർപ്പിച്ച ഓരോ ഇളനീരും ഭഗവാന് സമർപ്പിക്കും. ജലം ശേഖരിച്ചതിന് ശേഷമുള്ള ഇളനീരുകൾ ഭക്തർക്ക് പ്രസാദമായി നൽകും.