+

ഞായറാഴ്ചകളില്‍ പതിവായി പള്ളിയില്‍ പോയി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു ; തിരുപ്പതി തിരുമല ക്ഷേത്രം ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

രാജശേഖര്‍ ബാബു എല്ലാ ഞായറാഴ്ചയും പള്ളിയിലെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതില്‍ പങ്കാളിയാവുകയും ചെയ്തുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഞായറാഴ്ചകളില്‍ പതിവായി പള്ളിയില്‍ പോയി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു എന്ന ആരോപണത്തിന് പിന്നാലെ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (എഇഒ) എ രാജശേഖര്‍ ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. തിരുപ്പതി ദേവസ്വത്തെ പ്രതിനിധീകരിക്കുന്ന ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ നേരിട്ടുള്ള ലംഘനമാണെന്ന് കണ്ടെത്തിയാണ് സസ്‌പെന്‍ഷന്‍ എന്നാണ് ദേവസ്വം വ്യക്തമാക്കുന്നത്. രാജശേഖര്‍ ബാബു തന്റെ ജന്മനാടായ തിരുപ്പതി ജില്ലയിലെ പുത്തൂരില്‍ എല്ലാ ഞായറാഴ്ചയും പള്ളിയിലെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നത് ടിടിഡിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തിരുപ്പതി ജില്ലയിലെ വെങ്കിടേശ്വര ക്ഷേത്ര ഭരണസമിതി പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഒരു ജീവനക്കാരനില്‍ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ രാജശേഖര്‍ പരാജയപ്പെട്ടുവെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും ടിടിഡി വ്യക്തമാക്കി. ഈ പെരുമാറ്റം ടിടിഡി മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടും മറ്റ് തെളിവുകളും ടിടിഡി വിജിലന്‍സ് വകുപ്പിന് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് രാജശേഖര്‍ ബാബുവിനെതിരെ വകുപ്പുതല നടപടി ആരംഭിച്ചത്. രാജശേഖര്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്.

രാജശേഖര്‍ ബാബു എല്ലാ ഞായറാഴ്ചയും പള്ളിയിലെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതില്‍ പങ്കാളിയാവുകയും ചെയ്തുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഹിന്ദു വിഭാഗത്തിന്റേതല്ലാത്ത മത പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ വ്യാപകമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ടിടിഡിയുടെ തീരുമാനം. നേരത്തെ സമാനമായ കാരണങ്ങളാല്‍ അധ്യാപകര്‍, സാങ്കേതിക ഉദ്യോഗസ്ഥര്‍, നഴ്സുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 18 ജീവനക്കാരെ ടിടിഡി സ്ഥലം മാറ്റിയിരുന്നു.

facebook twitter