ഓണപ്പരീക്ഷാ ചോദ്യക്കടലാസ് ചോർച്ച തടയാൻ മാർഗരേഖ; അരമണിക്കൂർമുമ്പ് മാത്രം പൊട്ടിക്കാം

10:02 AM Aug 17, 2025 |


തിരുവനന്തപുരം: ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാന്‍ ഓണപ്പരീക്ഷാ നടത്തിപ്പിന് മാര്‍ഗരേഖയുമായി സര്‍ക്കാര്‍. പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുന്‍പുമാത്രമേ ചോദ്യക്കടലാസ് പാക്കറ്റുകള്‍ പൊട്ടിക്കാവൂവെന്നാണ് പ്രഥമാധ്യാപകര്‍ക്കുള്ള നിര്‍ദേശം. പരീക്ഷ തുടങ്ങുംമുന്‍പ് ചോദ്യക്കടലാസ് പാക്കറ്റില്‍ പ്രഥമാധ്യാപകര്‍, പരീക്ഷാചുമതലയുള്ള അധ്യാപകര്‍, രണ്ടു കുട്ടികള്‍ എന്നിവരുടെ പേരും ഒപ്പും കവര്‍ പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തണം.

ചോദ്യക്കടലാസ് കൈകാര്യംചെയ്യാന്‍ ജില്ലാതലത്തില്‍ മൂന്നംഗ പരീക്ഷാസെല്ലും പ്രവര്‍ത്തിക്കും. ബിആര്‍സികളില്‍ ചോദ്യക്കടലാസ് വിതരണത്തിന് ഇഷ്യൂരജിസ്റ്റര്‍ സൂക്ഷിക്കാനും മുഴുവന്‍ സ്‌കൂളും ഏറ്റുവാങ്ങുന്നതുവരെ ചോദ്യക്കടലാസ് സൂക്ഷിച്ച മുറിയും അലമാരയും മുദ്രവെച്ചുസൂക്ഷിക്കാനും നിര്‍ദേശമുണ്ട്. വിതരണ മേല്‍നോട്ടവും ബിആര്‍സി തല ഏകോപനവും നിരീക്ഷണവും ജില്ലാ ഓഫീസ് നിര്‍വഹിക്കും.

മറ്റു നിര്‍ദേശങ്ങള്‍

    സി-ആപ്റ്റില്‍നിന്നുള്ള ചോദ്യക്കടലാസ് ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നേരിട്ട് ഏറ്റുവാങ്ങണം.
    പാക്കറ്റ് കീറിയിട്ടുണ്ടെങ്കില്‍ വിവരം ജില്ലാ ഓഫീസിനെ അറിയിക്കണം. സ്‌കൂളുകള്‍ക്ക് ചോദ്യക്കടലാസ് വിതരണം ചെയ്യാനുള്ള ക്രമീകരണം നിശ്ചയിക്കണം.
    ചോദ്യക്കടലാസ് വാങ്ങുന്ന തീയതിയും അധ്യാപകന്റെ പേരും ഫോണ്‍നമ്പറും ഒപ്പും രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
    ചോദ്യക്കടലാസ് വിദ്യാലയങ്ങളില്‍ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കണം. കുറവോ നാശനഷ്ടമോ ഉണ്ടെങ്കില്‍ ഉടന്‍ അറിയിക്കണം.