ഷെയര്‍ മാര്‍ക്കറ്റില്‍ ലാഭം ഉണ്ടാക്കി നല്‍കാമെന്ന് ഒന്നരക്കോടി തട്ടി; പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

08:25 AM Sep 13, 2025 |


ഷെയര്‍ മാര്‍ക്കറ്റില്‍ ലാഭം ഉണ്ടാക്കി നല്‍കാമെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍ ഒന്നരക്കോടി തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സിപിഒ രവിശങ്കറിനെതിരെയാണ് പരാതി. ഭരതന്നൂര്‍ സ്വദേശി വിജയന്‍ പിള്ള സഹോദരന്‍ മുരളീധരന്‍ എന്നിവരില്‍ നിന്നാണ് പണം തട്ടിയത്. പരാതി ലഭിച്ചെങ്കിലും രവിശങ്കറിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

2020ല്‍ ഡിജിപി ഓഫീസില്‍ ജോലി ചെയ്യവെയാണ് രവിശങ്കര്‍ പണം തട്ടിയത്. പൊലീസില്‍ ഒരുപാട് പേര്‍ക്ക് ലാഭവിഹിതം ഉണ്ടാക്കി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചാണ് പണം തട്ടിയതെന്ന് പരാതിക്കാര്‍ പറയുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. രവിശങ്കറിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി എഫ്‌ഐആറുകളുണ്ട്. നിലവില്‍ രവിശങ്കര്‍ കല്‍പ്പറ്റ പോലീസ് ക്യാമ്പില്‍ ഡ്യൂട്ടിയിലാണ്.

തട്ടിയെടുത്ത പണം കൊണ്ട് രവിശങ്കര്‍ പല സ്ഥലങ്ങളിലായി വസ്തു വാങ്ങിയതായി വിവരം ലഭിച്ചിരുന്നതായി പരാതിക്കാര്‍ പറയുന്നു. പേടിയില്ലെന്നും കേസുമായി പൊക്കോളാന്‍ ആണ് രവി ശങ്കര്‍ പറഞ്ഞതെന്ന് പരാതിക്കാര്‍ പറഞ്ഞു. പരാതിയുടെ ഭാ?ഗമായി കുറച്ച് ദിവസം സസ്‌പെന്‍ഷന്‍ ചെയ്ത് രവിശങ്കറിനെ മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. പ്രത്യേക കമ്പനി തുടങ്ങിയാണ് രവിശങ്കര്‍ പണം തട്ടിയിരുന്നത്.