കണ്ണൂർ : പി പി ദിവ്യയുടെ അഴിമതിയും ബെനാമി സ്വത്തിടപാടുകളും സംബന്ധിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിന്മേലുള്ള അന്വേഷണം സർക്കാർ തലത്തിൽ അട്ടിമറിക്കപ്പെടുന്നു.
ബെനാമി കമ്പനി രൂപീകരണവും വഴിവിട്ട കമ്പനിക്ക് ലഭിച്ച കോടിക്കണക്കിന് രൂപയുടെ കരാറുകളും സംബന്ധിച്ച അന്വേഷണം ചില ഉന്നതരായ സി.പി.എം നേതാക്കളിലേക്കും അവരുടെ മക്കളിലേക്കും നീളുമെന്നത് കൊണ്ടാണ് അന്വേഷണം അട്ടിമറിക്കുന്നത്.തെളിവുകളും രേഖകളും സഹിതം പരാതി നൽകി നാലുമാസം പിന്നിട്ടിട്ടും പരാതിക്കാരനായ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസിന്റെ മൊഴിയെടുക്കാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല.
പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി വൻ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പി പി ദിവ്യക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ നിർദ്ദേശിച്ച വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ തൊട്ടുപിന്നാലെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു .ഇതിനിടയിൽ പലതവണ വിജിലൻസ് ആസ്ഥാനത്ത് നേരിട്ട് എത്തി ചോദിച്ചിട്ടും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും നാലുമാസം മുമ്പ് നൽകിയ പരാതിയുടെ നിലവിലുള്ള സ്ഥിതി എന്താണെന്ന് ഒരു മറുപടിയും ലഭിച്ചില്ല. ഏറ്റവും ഒടുവിൽ നിലവിലെ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനെ നേരിൽ കണ്ടിട്ടും പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു എന്നോ അന്വേഷണ പുരോഗതിയെ സംബന്ധിച്ചോ വ്യക്തമായ ഒരു മറുപടിയും നൽകിയില്ല.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവിൽ പ്രതിസ്ഥാനത്തുള്ള പി പി ദിവ്യയെ സംരക്ഷിക്കാനായി മാത്രം സിപിഎമ്മും സർക്കാരും മുഖ്യമന്ത്രിയും ഇത്രയും കടുത്ത നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നില്ല . മറിച്ച് ബിനാമി ഇടപാടുകളിൽ ശരിയായ അന്വേഷണം നടന്നാൽ ഒരു ഉന്നത സിപിഎം നേതാവും കുടുംബവും പാർട്ടിയിലെ ചില പ്രമുഖരും കുടുങ്ങും എന്ന ഭയമാണ് ഈ നീക്കത്തിന് പിന്നിൽ
പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇത് മനസ്സിലാക്കിയ യോഗേഷ് ഗുപ്ത മുഖം നോക്കാതെ നടപടിക്ക് ശുപാർശ ചെയ്തതാണ് സർക്കാരിനെയും സിപിഎമ്മിനെയും ചൊടിപ്പിച്ചത് .ഇതുൾപ്പെടെ അദ്ദേഹം സ്വീകരിച്ച പല ധീരമായ തീരുമാനങ്ങളുടേയും നടപടികളുടെയും പേരിൽ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനായിട്ട് പോലും രക്ഷയില്ലാത്ത അവസ്ഥ. സർക്കാർ തന്നെ അദ്ദേഹത്തെ വേട്ടയാടുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. അർഹതയുണ്ടെങ്കിലും അദ്ദേഹത്തിന് ഡിജിപി പദവി നൽകില്ല .
ഇതെല്ലാം തെളിയിക്കുന്നത് പാർട്ടിക്ക് അന്വേഷണത്തിലുള്ള ഭയം . ദിവ്യയുടെ ബെനാമി കഥകൾ പുറത്തുവന്നാൽ പല ഉന്നതരും കുടുങ്ങും ഇത്തരം കാര്യങ്ങളിലേക്ക് കൂടി അന്വേഷണം നീളുമെന്ന കാരണത്താലാണ് നവീൻ ബാബു കേസിൽ സി.പി.എമ്മും സർക്കാരും തുടക്കം മുതലേ സി.ബി.ഐ അന്വേഷണത്തെ എതിർത്തതും സുപ്രീംകോടതി വരെ വാദിച്ചതും.ഏത് വിധേനയും ഈ അഴിമതി കഥകൾ പുറത്തുകൊണ്ടുവരുമെന്നും പി പി ദിവ്യക്കെതിരായ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു
കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ്. എന്ന പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായതിനുശേഷം രൂപീകരിച്ച ബിനാമി കമ്പനിക്ക് കോടികളുടെ കരാറുകൾ ലഭിച്ചതിന്റെയും കമ്പനി ഡയരക്ടറായ മുഹമ്മദ് ആസിഫും പി.പി ദിവ്യയുടെ ഭർത്താവ് വി.പി അജിത്തും കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിൽ നാലേക്കറോളം ഭൂമി വാങ്ങിയതിന്റെ രേഖകളും ബിനാമി കമ്പനിക്ക് സിൽക്ക് വഴിയും ജില്ലാ നിർമ്മിതി കേന്ദ്ര വഴിയും നൽകിയ കോടിക്കണക്കിന് രൂപയുടെ കരാറിന്റെ രേഖകളും മുഹമ്മദ് ഷമ്മാസ് നേരത്തെ പുറത്തു വിട്ടിരുന്നു.
അതോടൊപ്പം ജില്ലാ പഞ്ചായത്ത് തന്നെ ചില സ്വകാര്യ വ്യക്തികളിൽ നിന്ന് കോടിക്കണക്കിന് രൂപ നൽകി ഭൂമി വാങ്ങിയതിന് പിന്നിലുള്ള അഴിമതിയുടെ രേഖകളും ഓഡിറ്റ് റിപ്പോർട്ടുകളും സഹിതം 2025 ഫെബ്രുവരി 21 നാണ് മുഹമ്മദ് ഷമ്മാസ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.