
കോഴിക്കോട്: ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണം ഞെട്ടിക്കുന്നതും അപലപിക്കപ്പെടേണ്ടതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. തീവ്രവാദത്തെയും ഭീകരാക്രമണങ്ങളെയും ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കാൻ നമുക്കാകണം. മനസ്സാക്ഷി മരവിക്കുന്ന ഈ ഭീകരചെയ്തിയെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തി ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
തെക്കൻ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ മലയാളിയടക്കം 26 പേർ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്. 20 പേർക്ക് പരിക്കേറ്റു. എറണാകുളം ഇടപ്പള്ളി മോഡേൺ ബ്രഡിനടുത്ത് എൻ. രാമചന്ദ്രനാണ് (65) മരിച്ച മലയാളി. കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങൾ സുരക്ഷിതരാണ്. യു.എ.ഇ, നേപ്പാൾ സ്വദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ, സൗദി സന്ദർനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നേരന്ദ്ര മോദി ഇന്നലെ രാത്രി ഡൽഹിയിലേക്ക് മടങ്ങി.