ഇസ്ലാമാബാദ്: പാകിസ്താനിൽ തുടർച്ചയായി പെയ്ത മൺസൂൺ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 307 ആയി ഉയർന്നു. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലും അതിനു സമീപമുള്ള നിരവധി ജില്ലകളിലുമായി വ്യാപകമായ നാശനഷ്ടങ്ങൾ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.
മുസാഫറാബാദിന്റെ പ്രാന്തപ്രദേശത്ത് കൊടുങ്കാറ്റിനെത്തുടർന്ന് പാലം തകർന്നു. സമീപ ആഴ്ചകളിൽ രാജ്യത്ത് പതിവിലും കൂടുതലായി മഴ പെയ്തു. ഇത് മേഘവിസ്ഫോടനങ്ങൾക്കും മിന്നൽ പ്രളയത്തിനും ഇടിമിന്നലുകൾക്കും കാരണമായി. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.
ബജൗർ, ബുണർ, സ്വാത്, മൻസെഹ്റ, ഷാങ്ല, തോർഘർ, ബട്ടാഗ്രാം എന്നിവയുൾപ്പെടെയുള്ള ജില്ലകളിൽ പേമാരി മൂലം പെട്ടെന്നുള്ള വെള്ളപ്പൊക്കമുണ്ടായതായും 300 ലധികം പേർ മരിച്ചതായും പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി വക്താവ് പറഞ്ഞു. പി.ഡി.എം.എ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശം ബുണറാണ്. ഇവിടെ മാത്രം കുറഞ്ഞത് 184 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.