ആ കുഞ്ഞിന്റെ കൈ തിരികെ കൊടുക്കുമോ? ആരോപണ വിധേയര്‍ക്ക് പിന്തുണയുമായി എത്രവേഗമാണ് ഡോക്ടര്‍മാര്‍ ഓടിയെത്തിയത്, സംഘടനയുടെ പിന്തുണയുണ്ടെങ്കില്‍ എന്തും ആവാം, സാധാരണക്കാര്‍ക്ക് നീതി ലഭിക്കുമോ?

06:31 PM Oct 06, 2025 | Raj C

പാലക്കാട്: കളിച്ചുകൊണ്ടിരിക്കെ തറയില്‍ വീണ ഒരു എട്ടുവയസ്സുകാരിയുടെ വലത് കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം കേരളത്തിലെ മെഡിക്കല്‍ സംവിധാനത്തിന്റെ പോരായ്മകളെ വെളിപ്പെടുത്തുന്നതാണ്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണമാണ് കുട്ടിയുടെ കൈ നഷ്ടമായതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.

വലിയ രീതിയിലുള്ള ശ്രദ്ധക്കുറവാണ് കുട്ടിയുടെ കൈ നഷ്ടമാകാന്‍ ഇടയായതെന്ന് വ്യക്തമാകവെ ആരോപണവിധേയ ഡോക്ടര്‍മാര്‍ക്ക് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) പോലുള്ള സംഘടന പിന്തുണയുമായി എത്തിയത് വിവാദമായിട്ടുണ്ട്.

സെപ്റ്റംബര്‍ 24-നാണ് പാലക്കാട് ജില്ലയിലെ പല്ലശ്ശനയിലെ വിനോദിനി കളിക്കുമ്പോള്‍ വീണ് വലത് കൈയ്യില്‍ ഫ്രാക്ച്ചര്‍ സംഭവിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാരംഭ ചികിത്സ ലഭിച്ച ശേഷം, പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് എല്ലുകള്‍ ഫ്രാക്ച്ചര്‍ ആണെന്ന് കണ്ടെത്തി, പ്ലാസ്റ്റര്‍ ബാന്‍ഡേജ് ചെയ്തു വിട്ടു.

വീട്ടിലെത്തിയ ശേഷം വിനോദിനിക്ക് അസഹ്യമായ വേദനയും വീക്കവും ഉണ്ടായതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ 'സാധാരണ വേദന'യാണെന്ന് പറഞ്ഞ് ഒയിന്റ്‌മെന്റ് മാത്രം നല്‍കി വിട്ടു. മുറിവിന്റെ ഗൗരവം ഡോക്ടര്‍മാര്‍ അവഗണിച്ചെന്ന് മാതാവ് പറയുന്നു.

സെപ്റ്റംബര്‍ 28ന് പ്ലാസ്റ്റര്‍ ഭാഗത്ത് ദുര്‍ഗന്ധമുണ്ടായതോടെ കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. അവിടെനിന്നും കുട്ടിയെ മറ്റൊരു ആശുപത്രിയില്‍ കാണിക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൈയ്യിലെ രക്തയോട്ടം നിലച്ചിരുന്നു. അതിനാല്‍, വലത് മുന്‍കൈ മുറിച്ചുമാറ്റേണ്ടി വന്നു.

മാതാവ് പ്രസീതയും പിതാവ് വിനോദും പറയുന്നത്, പാലക്കാട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മകളുടെ വേദനയും മുറിവും അവഗണിച്ച് പരിശോധന നടത്താതെ വിട്ടു എന്നാണ്. നിയമ നടപടിക്കൊരുങ്ങുകയാണ് കുടുംബം.

പാലക്കാട് ജില്ലാ ആശുപത്രിയുടെ സൂപ്രണ്ടന്റ്‌റ് പി.കെ. ജയശ്രീ, ഡിഎംഒ ടി.വി. രോഷ്, ഓര്‍ത്തോപീഡിക് ഹെഡ് ടോണി ജോസഫ് എന്നിവര്‍ ഉത്തരവാദിത്തം നിഷേധിക്കുന്നു. ഫ്രാക്ച്ചറിനും മുറിവിനും ഉചിതമായ ചികിത്സ നല്‍കി, രക്തയോട്ടം ഉറപ്പാക്കി. വേദന തുടരുകയോ നിറം മാറുകയോ ചെയ്താല്‍ തിരിച്ചുവരാന്‍ ഉപദേശിച്ചിരുന്നു, പക്ഷേ സെപ്റ്റംബര്‍ 30-ന് മാത്രമാണ് കൊണ്ടുവന്നതെന്ന് അവര്‍ പറയുന്നു.

ആരോപണവിധേയരായ ഡോക്ടര്‍മാര്‍ക്ക് കെജിഎംഒഎ ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ജില്ലാ പ്രസിഡന്റ് മനോജ് പി.ജി., സെക്രട്ടറി വൈശാഖ് ബാലന്‍ എന്നിവര്‍ 'ചികിത്സാ പിഴവില്ല, രക്ഷിതാക്കളുടെ കാലതാമസമാണ് കാരണം' എന്ന് വാദിക്കുന്നു.

സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരായ മുസ്തഫ, സര്‍ഫറാസ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സമാനമായ സംഘടനകള്‍ പലപ്പോഴും തങ്ങളുടെ അംഗങ്ങളെ സംരക്ഷിക്കുന്നത് മെഡിക്കല്‍ നെഗ്ലിജന്‍സ് കേസുകളില്‍ വിവാദമാകാറുണ്ട്.

വിനോദിനിയുടെ സംഭവം കേരളത്തിലെ പൊതു ആശുപത്രികളിലെ റിസോഴ്‌സ് കുറവും, ഡോക്ടര്‍മാരുടെ അനാസ്ഥയും വെളിപ്പെടുത്തുന്നു. കെജിഎംഒഎ പോലുള്ള സംഘടനകളുടെ പിന്തുണ ഡോക്ടര്‍മാരെ സംരക്ഷിക്കുമ്പോള്‍, രോഗികളുടെ അവകാശങ്ങള്‍ അവഗണിക്കപ്പെടുന്നത് ആശങ്കയാണ്. സര്‍ക്കാര്‍ അന്വേഷണം വേഗത്തിലാക്കി, ശരിയായ നഷ്ടപരിഹാരവും ഭാവി പ്രതിരോധത്തിനുള്ള നടപടികളും സ്വീകരിക്കണം. സാധാരണക്കാര്‍ക്ക് ഐക്യപ്പെട്ട് നീതി ഉറപ്പാക്കിയാല്‍, ഇത്തരം ദുരന്തങ്ങള്‍ കുറയ്ക്കാം.