പാലക്കാട് സര്‍ക്കാരുദ്യോഗസ്ഥന്‍ ചമഞ്ഞ് അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് മോഷണം: ഒരാള്‍ അറസ്റ്റില്‍

04:05 PM Jun 07, 2025 | Desk Kerala

പാലക്കാട്:  സര്‍ക്കാര്‍ ജീവനക്കാരനെന്ന വ്യാജേന അതിഥി തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലെത്തി മോഷണം നടത്തുന്ന യുവാവ് അറസ്റ്റില്‍. മലപ്പുറം കരുളായി അമരമ്പലം പനങ്ങാടന്‍ വീട്ടില്‍ അബ്ദുല്‍ റഷീദിനെ(43)യാണ്  ഒറ്റപ്പാലം പോലീസ് പിടികൂടിയത്. 

പാലപ്പുറത്ത് അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തെത്തി അഞ്ച് മൊബൈല്‍ ഫോണും 3500 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്റെയും പോലീസിന്റെയും വേഷത്തിലെത്തി സ്ഥലം പരിശോധിച്ച് മൊബൈല്‍ ഫോണുകളും പണവും കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി. 

അതിഥി തൊഴിലാളികളും ബസ് സ്റ്റാന്‍ഡുകളില്‍ മദ്യപിച്ച് കിടക്കുന്നവരുമാണ് പ്രധാന ഇരകള്‍. ഒറ്റപ്പാലം 19-ാം മൈലിലുള്ള റസ്റ്റോറന്റിലെ ജീവനക്കാരായ അതിഥി തൊഴിലാളികള്‍ പാലപ്പുറത്ത് വാടകയ്ക്കു താമസിക്കുന്ന ഫ്‌ലാറ്റില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നു.  രാവിലെ ഒമ്പതരയ്ക്കും പത്തിനും ഇടയില്‍ തൊഴിലാളികള്‍ ഉറങ്ങുന്ന സമയത്തായിരുന്നു മോഷണം. മുറിയുടെ വാതില്‍ ചാരി വച്ച നിലയിലായിരുന്നു.

നാല് ദിവസം മുന്‍പ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി ഫ്‌ലാറ്റിലെ മുറികളും പരിസരവും നിരീക്ഷിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഇയാള്‍ മോഷണം നടത്തിയത്. പ്രതി പുറത്തിറങ്ങുന്നതിന്റെ  ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. 

ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷൊര്‍ണൂരിലെ ലോഡ്ജ് മുറിയില്‍ നിന്ന് അബ്ദുള്‍റഷീദിനെ അറസ്റ്റ് ചെയ്തത്. തട്ടിയെടുക്കുന്ന ഫോണുകള്‍ അതിഥി തൊഴിലാളികള്‍ക്കു തന്നെ മറിച്ചു വില്‍ക്കുന്നതാണു രീതി. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ പതിനാറോളം മോഷണ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.