കന്യാകുമാരി : എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ മൂന്നു മക്കളെ ക്രൂരമായി മർദിച്ചെന്ന കേസിൽ പാസ്റ്റർ അറസ്റ്റിൽ. കരുങ്കൽ പുല്ലത്തുവിളയിലെ പാസ‌്റ്റർ കിങ്സ്‍ലി ഗിൽബർട്ട് (45) ആണ് പിടിയിലായത്. അയൽവീട്ടിലെ കുട്ടികളോടൊപ്പം കളിച്ചതിനാണ് മർദനം. ആറ്, മൂന്ന് വയസ്സുള്ള രണ്ട് ആൺകുട്ടികളാണ് മർദനമേറ്റ മറ്റു മക്കൾ.
കഴിഞ്ഞ ദിവസം കുട്ടികളെ വീട്ടിലാക്കി പുറത്തുപോയ കിങ്സ്‍ലി മടങ്ങിയെത്തിയപ്പോൾ മക്കൾ അയൽവീട്ടിലെ കുട്ടികളുമായി കളിക്കുന്നതാണ് കണ്ടത്. ഇതോടെ പ്രകോപിതനായ ഇയാൾ മക്കളെ വീട്ടിൽ എത്തിച്ച് വ്യായാമത്തിന് ഉപയോഗിക്കുന്ന കട്ടിയുള്ള കയർ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. രാത്രി കുട്ടികൾ നിർത്താതെ കരയുന്നത് കേട്ട് നാട്ടുകാർ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. ഇതോടെ നാട്ടുകാർ കരുങ്കൽ പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി വാതിൽ തുറന്നപ്പോൾ കുട്ടികൾ പരിക്കേറ്റ നിലയിലായിരുന്നു. ഒരു കുട്ടിക്ക് ശരീരമാസകലം കയർ കൊണ്ടുള്ള അടിയേറ്റ് സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം കുട്ടികളെ സമീപത്തെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. സംഭവം നടക്കുമ്പോൾ കുട്ടികളുടെ അമ്മ വീട്ടിലുണ്ടായി രുന്നതായും പൊലീസ് പറഞ്ഞു.