ജോലി സമയം കഴിഞ്ഞു വിമാനം പറത്താന്‍ സാധിക്കില്ലെന്ന് പൈലറ്റ്; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ യാത്ര വൈകി

04:59 PM Jun 07, 2025 | Suchithra Sivadas

ജോലി സമയം കഴിഞ്ഞതിനാല്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയെ വഹിച്ചുള്ള സ്വകാര്യ വിമാനം പറത്താന്‍ വിസമ്മതിച്ച് പൈലറ്റ്. അതേ തുടര്‍ന്ന് ജല്‍ഗാവില്‍ നിന്നും മുംബൈയിലേയ്ക്കുള്ള ഏക്‌നാഥ് ഷിന്‍ഡെയുടെ യാത്ര വെള്ളിയാഴ്ച ഒരു മണിക്കൂറോളം വൈകി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ജല്‍ഗാവില്‍ നിന്ന് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം.

ഉപമുഖ്യമന്ത്രി ഉച്ചകഴിഞ്ഞ് 3.45 ന് ജല്‍ഗാവില്‍ എത്തിച്ചേരുമെന്നാണ് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഏകദേശം രണ്ടര മണിക്കൂര്‍ വൈകിയാണ് ഏക്‌നാഥ് ഷിന്‍ഡെ ഇവിടെ എത്തിച്ചേര്‍ന്നത്. മന്ത്രിമാരായ ഗിരീഷ് മഹാജന്‍, ഗുലാബ്രാവു പാട്ടീല്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പാല്‍ഖി യാത്രയില്‍ പങ്കെടുത്ത് സന്ത് മുക്തായ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷമാണ്, ഷിന്‍ഡെയും സംഘവും രാത്രി 9.15 ന് ജല്‍ഗാവ് വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്. എന്നാല്‍ ജോലി സമയം അവസാനിച്ചതിനാല്‍ വിമാനം പറത്താന്‍ പൈലറ്റ് വിസമ്മതിക്കുകയായിരുന്നു. ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ പുതിയ അനുമതി തേടാന്‍ കുറച്ച് സമയമെടുക്കുമെന്നും പൈലറ്റ് വ്യക്തമാക്കി.

അനാരോഗ്യം മൂലമാണ് പൈലറ്റ് പറന്നുയരാന്‍ വിസമ്മതിച്ചതെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം. ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ഒപ്പമുണ്ടായിരുന്ന മന്ത്രിമാരായ മഹാജനും പാട്ടീലും മറ്റ് ഉദ്യോഗസ്ഥരും പൈലറ്റിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 45 മിനിറ്റ് നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് വിമാനം പറത്താന്‍ പൈലറ്റ് തയ്യാറായത്. പുറപ്പെടാനുള്ള അനുമതി സംബന്ധിച്ച് മഹാജന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ച് വ്യക്തത വരുത്തിയതിനെ തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് പറന്നുയരുകയായിരുന്നു. 'പൈലറ്റിന് ആരോഗ്യ സംബന്ധമായ ആശങ്കയും സമയക്രമത്തിലെ പ്രശ്‌നവും ഉണ്ടായിരുന്നു. ചില സാങ്കേതിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഞങ്ങള്‍ എയര്‍ലൈന്‍ കമ്പനിയുമായി സംസാരിച്ചു, അവര്‍ പൈലറ്റിന് അവരുടേതായ രീതിയില്‍ സാഹചര്യം വിശദീകരിച്ചു. അതൊരു ചെറിയ പ്രശ്‌നമായിരുന്നു' എന്നായിരുന്നു വിഷയത്തില്‍ മന്ത്രി ഗിരീഷ് മഹാജന്റെ പ്രതികരണം.