വിവിധ മേഖലകളിൽ നമ്പർ വൺ ആയ കേരളത്തെ കേന്ദ്രം വലിയ തോതിൽ അവഗണിക്കുന്നു; പിണറായി വിജയൻ

09:56 PM Feb 03, 2025 | Litty Peter

തളിപ്പറമ്പ: എന്തും കേരളത്തോടാകാം എന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ മേഖലകളിൽ നമ്പർ വൺ ആയ കേരളത്തെ വലിയ തോതിൽ അവഗണിക്കുകയാണ്. ഇത് എൽ ഡി എഫിനെ മാത്രം ബാധിക്കുന്ന കാര്യമല്ല നമ്മുടെ നാടിനെ ഒന്നാകെ ബാധിക്കുന്ന കാര്യമാണെന്നും ഇതിൽ ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രബജറ്റിൽ കേരളത്തിന് വലിയ അവഗണനയാണ് ഉണ്ടായത്. ഈ രാജ്യത്തെ ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നമുക്ക് അവകാശപ്പെട്ടതാണ് നിഷേധിക്കുന്നത്. ഇക്കാര്യത്തിൽ ദയയാഴ്ച നിൽക്കുകയല്ല. രാജ്യത്തിന്റെ ഭാഗമായ ഒരു സംസ്ഥാനം എന്ന നിലയ്ക്ക് സംസ്ഥാനത്തിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നത്. ഇടതുപക്ഷത്തോടും എൽഡിഎഫിനോടും സിപിഎമ്മിനോടും കടുത്ത രാഷ്ട്രീയ അഭിപ്രായ വ്യത്യാസം രാജ്യം ഭരിക്കുന്ന ബിജെപിക്കുണ്ട്. എന്നാൽ അതിന്റെ പേരിൽ  ഒരു നാടിനെയും അവിടുത്തെ ജനങ്ങളെയും ശിക്ഷിക്കുകയാണ്.

കേരളം പ്രതീക്ഷിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. അവയിൽ തീർത്തും അവഗണനയാണ് ഉണ്ടായത്. ആരോഗ്യ രംഗത്ത് കേരളത്തിന്റെ മേന്മ ലോകം ശ്രദ്ധിച്ചതാണ്. എന്നാൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും എയിംസ് ഇതുവരെ കേരളത്തിന് അനുവദിച്ചില്ല. കേന്ദ്ര ഗവൺമെന്റ് വക്താക്കളെയും പ്രധാനമന്ത്രിയേയും അടക്കം കണ്ടെങ്കിലും തുടർച്ചയായ നിരാശയാണ് ഉണ്ടായത്. വിഴിഞ്ഞം പോർട്ടിന് യാതൊരു പിന്തുണയും ലഭ്യമാക്കിയില്ല. കേരളത്തിലുള്ള കേന്ദ്രത്തിന്റെ അവഗണനയിൽ എല്ലാവരും ഒന്നിച്ച് ശബ്ദമുയർത്തണം. ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

വന്യ മൃഗങ്ങളെ സംരക്ഷിക്കുന്ന നിരവധി സംവിധാനങ്ങൾ കേന്ദ്ര ഗവൺമെന്റ് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യരുടെ സുരക്ഷയെ കുറിച്ച് ചിന്തിക്കുന്നില്ല. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി സംസ്ഥാനം കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടെങ്കിലും കെട്ട ഭാവമില്ല. അതിനുവേണ്ട സഹായമോ പിന്തുണയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എം വി ജയരാരാജൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ശൈലജ, പി ജയരാജൻ, പി ശശി, എം പ്രകാശൻ, പി വി ഗോപിനാഥ്‌, കെ കെ രാഗേഷ്, കെ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.