വിമാനാപകടം: രണ്ടാമതൊരു ബന്ധുവിന്റ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കും

07:01 AM Jun 22, 2025 | Suchithra Sivadas

എയര്‍ ഇന്ത്യ വിമാനാപകടം നടന്ന് 10 ദിവസം തികയുമ്പോഴും എല്ലാവരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഡിഎന്‍എ മാച്ച് ചെയ്യാതെ മൃതദേഹങ്ങള്‍ വിട്ടു നല്‍കാന്‍ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവില്‍ ആശുപത്രി സിവില്‍ സൂപ്രണ്ട് രാകേഷ് ജോഷി പറഞ്ഞു. ഈ സാഹചര്യത്തില്‍ വിമാനാപകടത്തില്‍ മരിച്ച എട്ട് പേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിളുകള്‍ നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ആദ്യത്തെ ഡിഎന്‍എ സാമ്പിളിന് പുറമേ മറ്റൊരു ബന്ധുവിന്റെ ഡിഎന്‍എ സാമ്പിള്‍ കൂടി ലഭ്യമാക്കാനാണ് നിര്‍ദേശം. രണ്ടാമത്തെ ഡിഎന്‍എ പരിശോധനയിലൂടെ കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകുമെന്ന് അധികൃതര്‍ കരുതുന്നു.

ഇതുവരെ 247 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 232 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മലയാളിയായ നഴ്‌സ് രഞ്ജിതയുടെ ഉള്‍പ്പെടെ മൃതദേഹം തിരിച്ചറിയാനായിട്ടില്ല.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.39 ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ടേക്ക് ഓഫിന് പിന്നാലെ തകര്‍ന്നുവീഴുകയായിരുന്നു. എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ സമുച്ചയത്തില്‍ ഇടിച്ചുകയറിയത് അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ ഉള്‍പ്പെടെ 270 പേര്‍ മരിച്ചു. ഒരു യാത്രക്കാരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.