
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ കയറ്റുമതി പ്രോത്സാഹനം, ലോജിസ്റ്റിക്സ്, ഇ.എസ്.ജി നയങ്ങളും ഹൈടെക് ഫ്രെയിംവർക്കും പ്രകാശനം ചെയ്തു. പുതിയ വ്യവസായ നയത്തിൻറെ തുടർച്ചയായാണ് വ്യത്യസ്ത മേഖലകളെ സമഗ്രമായി ഉൾക്കൊള്ളുന്ന ഉപമേഖലാ നയങ്ങൾ പ്രത്യേകമായി പ്രഖ്യാപിച്ചത്.
ഹൈടെക്, സേവന മേഖലകൾ, ഉൽപ്പാദനം, കയറ്റുമതി അധിഷ്ഠിത സംരംഭങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ സുസ്ഥിര-ഉത്തരവാദിത്ത പദ്ധതികൾക്ക് അനുകൂലമായ ലക്ഷ്യസ്ഥാനമെന്ന നിലയിൽ സംസ്ഥാനത്തിൻറെ നിക്ഷേപക സൗഹൃദ വ്യാവസായിക അന്തരീക്ഷത്തെ പുതിയ നയങ്ങൾ ശക്തിപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള കയറ്റുമതി പ്രമോഷൻ നയം, കേരള ലോജിസ്റ്റിക്സ് നയം 2025, കേരള ഹൈടെക് ഫ്രെയിംവർക്ക് 2025, കേരള ഇ.എസ്.ജി നയം 2025 എന്നിവയാണ് മന്ത്രി പ്രഖ്യാപിച്ചത്.
രാജ്യത്തെ ഉത്തരവാദിത്ത-സുസ്ഥിര വ്യവസായ വികസനത്തിൽ കേരളത്തെ മുൻപന്തിയിൽ നിർത്തുന്ന പ്രധാന സംരംഭമാണ് കേരള ഇ.എസ്.ജി നയം 2025 എന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതിക്കിണങ്ങുന്നതും സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യവും മൂല്യാധിഷ്ഠിതവുമായ ഭരണനിർവണം ഉറപ്പുവരുത്തുന്നതുമായ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് നയം നടപ്പാക്കുന്നത്. നിക്ഷേപകർക്ക് നിരവധി പ്രോത്സാഹനങ്ങളും പിന്തുണകളും നൽകുന്ന സമഗ്ര ഇഎസ്ജി നയം സ്വീകരിക്കുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. ഇ.എസ്.ജി തത്വങ്ങൾ നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കാൻ നികുതി ഇളവ്, സബ്സിഡികൾ, വായ്പ ഇളവുകൾ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, ഡിപിആർ പിന്തുണ എന്നിവ ഉറപ്പാക്കും. ഇ.എസ്.ജി പദ്ധതികൾക്ക് 5 വർഷത്തേക്ക് മൂലധന നിക്ഷേപത്തിൻറെ 100 ശതമാനം റീഇംബേഴ്സ്മെൻറ് നൽകും. 2040 ആകുമ്പോഴേക്കും പൂർണ്ണമായും പുനരുപയോഗ ഊർജ്ജ ഉപയോഗവും 2050 ആകുമ്പോഴേക്കും കാർബൺ ന്യൂട്രാലിറ്റിയും കൈവരിക്കുന്നതിന് നയം ലക്ഷ്യമിടുന്നുണ്ട്. സോളാർ പാർക്കുകൾ, ഫ്ളോട്ടിംഗ് സോളാർ, കാറ്റാടിപ്പാടങ്ങൾ, ജലവൈദ്യുത നിലയങ്ങൾ, ബയോമാസ് പദ്ധതികൾ എന്നിവയിൽ നിക്ഷേപം നടത്തും.
കയറ്റുമതി ക്രമാനുഗതമായി വർദ്ധിപ്പിക്കുന്നതിലും കേരളത്തിൻറെ വ്യവസായങ്ങളെ ആഗോള മൂല്യ ശൃംഖലകളുമായി സംയോജിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് കേരള എക്സ്പോർട്ട് പ്രമോഷൻ നയം എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2027-28 ആകുമ്പോഴേക്കും കയറ്റുമതിയിൽ 20 ബില്യൺ യുഎസ് ഡോളറിലെത്തുക എന്ന ലക്ഷ്യത്തോടെ, ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ കയറ്റുമതി കേന്ദ്രമായി കേരളത്തെ പുനഃസ്ഥാപിക്കുക എന്നതാണ് ഈ നയത്തിൻറെ ലക്ഷ്യം. കയറ്റുമതി വൈവിധ്യവൽക്കരണം, കയറ്റുമതി അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, നൈപുണ്യ വികസനം, വിപണി ഇൻറലിജൻസ്, 'മെയ്ഡ് ഇൻ കേരള' ബ്രാൻഡ് നിർമ്മാണം എന്നിവയ്ക്ക് നയം ഊന്നൽ നൽകുന്നു. കേരളത്തിൻറെ നിലവിലെ കയറ്റുമതി, സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നീ നാല് മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് ബയോടെക്നോളജി, ലൈഫ് സയൻസസ്, എയ്റോസ്പേസ്, ഡിഫൻസ്, ഇലക്ട്രോണിക്സ്, ആയുർവേദം, ഫാർമസ്യൂട്ടിക്കൽസ്, ഐടി, ടൂറിസം, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ ഉയർന്ന മൂല്യമുള്ള മേഖലകളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് പുതിയ നയത്തിൻറെ ലക്ഷ്യം. സംസ്ഥാന കയറ്റുമതി പ്രമോഷൻ കമ്മിറ്റി, ജില്ലാ കയറ്റുമതി പ്രമോഷൻ കമ്മിറ്റികൾ, സംസ്ഥാന കയറ്റുമതി ഫെസിലിറ്റേഷൻ ഡെസ്ക് എന്നിവ ഉൾപ്പെടുന്ന മൾട്ടി-ടയർ ഫെസിലിറ്റേഷൻ ഘടന സ്ഥാപിക്കുക എന്നതാണ് നയത്തിലെ ഒരു പ്രധാന ഘടകം.
സംസ്ഥാനത്തെ ഉയർന്ന കാര്യക്ഷമതയുള്ള, മൾട്ടിമോഡൽ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുന്നതിനും ഉൽപ്പാദനം, കയറ്റുമതി, ആഭ്യന്തര വാണിജ്യം എന്നിവയെ പിന്തുണയ്ക്കുന്നതിനുമുള്ള സമഗ്രമായ ദിശാരേഖ നൽകുന്നതാണ് കേരള ലോജിസ്റ്റിക്സ് നയം 2025. വ്യാവസായിക മത്സരക്ഷമത, ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം, സംസ്ഥാനത്ത് നിന്ന് ആഗോള വിപണികളിലേക്ക് എത്തിക്കുന്ന സാധനങ്ങളുടെ വില എന്നിവയുടെ നിർണായക ഘടകമാണ് ലോജിസ്റ്റിക്സും ഗതാഗത അടിസ്ഥാന സൗകര്യങ്ങളും എന്ന കാഴ്ചപ്പാടോടെയാണ് ഈ നയം തയ്യാറാക്കിയിരിക്കുന്നത്. ഏകോപിതവും സാങ്കേതികവിദ്യ പ്രാപ്തമാക്കിയതുമായ സമീപനത്തിലൂടെ ലോജിസ്റ്റിക്സ് ചെലവ് ജിഎസ് ഡിപിയുടെ 10% ൽ താഴെയാക്കാനും നയം ലക്ഷ്യമിടുന്നു. കയറ്റുമതിക്കും പ്രാദേശിക വ്യാപാരത്തിനുമുള്ള കവാടമായി വർത്തിക്കുകയും ചെലവ് കുറഞ്ഞതും, സുസ്ഥിരവും, ഡിജിറ്റലായി ബന്ധിപ്പിച്ചതുമായ ലോജിസ്റ്റിക്സ് കേന്ദ്രമായി കേരളത്തെ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് നയത്തിൻറെ ഉദ്ദേശം. കേരളത്തിലുടനീളം ലോജിസ്റ്റിക് പാർക്കുകളുടെ ശൃംഖല സൃഷ്ടിക്കുക എന്നതാണ് നയത്തിൻറെ ഒരു പ്രധാന ഘടകം.
കേരള ഹൈടെക് ഫ്രെയിംവർക്ക് 2025, സംസ്ഥാനത്തിൻറെ നൂതന ഉൽപ്പാദന, നവീകരണ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന രൂപരേഖയാണ്. സാങ്കേതികവിദ്യ, ഗവേഷണ വികസനം, ബൗദ്ധിക സ്വത്തവകാശം എന്നിവയിൽ ഊന്നിയുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായവൽക്കരണത്തിലേക്ക് മാറുക എന്നതാണ് ലക്ഷ്യം. സെമികണ്ടക്ടറുകൾ, ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ്, ബയോടെക്നോളജി, ലൈഫ് സയൻസസ്, എയ്റോസ്പേസ്, ഡിഫൻസ്, മെഡിക്കൽ ഉപകരണങ്ങൾ, റോബോട്ടിക്സ്, നാനോ ടെക്നോളജി, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ എന്നിവയുൾപ്പെടെ ആഗോള വളർച്ചാ സാധ്യതയുള്ള മേഖലകളെ നയം പ്രത്യേകമായി പരിഗണിക്കുന്നു. ഡിസൈൻ, നവീകരണം, ഉയർന്ന മൂല്യമുള്ള നിർമ്മാണം എന്നിവയിലൂടെ സ്വാശ്രയത്വത്തിനും ഇത് ഊന്നൽ നൽകുന്നു.
കൊച്ചി-പാലക്കാട്-തിരുവനന്തപുരം വ്യാവസായിക ഇടനാഴിയിൽ ഹൈടെക് മാനുഫാക്ചറിംഗ് പാർക്കുകളുടെയും ഇന്നൊവേഷൻ ക്ലസ്റ്ററുകളുടെയും നിർമ്മാണ സാധ്യതകൾ ഈ ചട്ടക്കൂട് ചൂണ്ടിക്കാട്ടുന്നു. സർവകലാശാലകൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ, സാങ്കേതിക കേന്ദ്രങ്ങൾ എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ കേരളത്തിൻറെ ശക്തമായ അക്കാദമിക് അടിത്തറ പ്രയോജനപ്പെടുത്താൻ നിർദേശിക്കുന്ന ഹൈടെക് ഫ്രെയിംവർക്ക് 2025, അപ്ലൈഡ് റിസർച്ച് ഹബുകൾ, ഇന്നൊവേഷൻ ആക്സിലറേഷൻ പ്രോഗ്രാമുകൾ, ടെക്നോളജി ട്രാൻസ്ഫർ ഓഫീസുകൾ എന്നിവ സ്ഥാപിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എം.ഡി വിഷ്ണുരാജ് പി, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, കെ-ബിപ്പ് സി.ഇ.ഒ. സൂരജ് എസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.