പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കണ്ണൂരിൽ നിന്ന് നിരവധിപ്പേർ; നിരോധനത്തിന് ശേഷവും സ്ളീപ്പിങ് സെല്ലുകൾ സജീവം

11:44 AM Jun 28, 2025 |


കണ്ണൂർ :പോപ്പുലർ ഫ്രണ്ട് കേരളത്തിൽ 950 പേരെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി വധിക്കാനോ അപായപ്പെടുത്താനോ തീരുമാനിച്ചിരുന്നുവെന്ന വിവരം ദേശീയ അന്വേഷണ സമിതി കോടതിയിൽ റിപ്പോർട്ടായി സമർപ്പിച്ചത് ഞെട്ടലോടെയാണ് കേരളത്തിലെ ജനങ്ങൾ കേട്ടത്. ഇതിൽ കണ്ണൂർ ജില്ലയിൽ നിന്നു മാത്രം നിരവധി നേതാക്കളും സാംസ്കാരിക പ്രവർത്തകരും മുൻ പൊലിസ് ഉദ്യോഗസ്ഥരുമുണ്ടെന്നാണ് റിപ്പോർട്ട്.

എത്രമാത്രം അപകട 'കാരിയായ ഒരു മത തീവ്രവാദ സംഘടനയാണ് രാജ്യത്ത് ഇത്രയും കാലം പ്രവർത്തിച്ചിരുന്നതിൻ്റെ ഭീകരദൃശ്യമാണ് ഇതിലൂടെ വ്യക്തമാവുന്നത്. കുറച്ചുകാലം കൂടി ഈ ഭീകരവാദ സംഘടന പ്രവർത്തിച്ചിരുന്നുവെങ്കിൽ കേരളം ഇന്നത്തെ രീതിയിലുണ്ടാകുമായിരുന്നില്ല. അനിവാര്യമായ നിരോധനമാണ് പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര സർക്കാർ അഞ്ചു വർഷം മുൻപ് നടപ്പിലാക്കിയത്. മാളത്തിൽ കയറി വിഷ പാമ്പുകളെ പിടികൂടാൻ ദേശീയ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞതാണ് രാജ്യത്തെ വൈകിയെങ്കിലും രക്ഷിച്ചത്.

 കേരളത്തിൽ നിന്ന് കൊല്ലാനുള്ള 950ഓളം പേരുടെ ലിസ്റ്റാ ണ് പി.എഫ്.ഐ തയ്യാറാക്കിയത്. ഇതിൻ്റെ വ്യക്തമായ റിപോർട്ടാണ് എൻ ഐ എ കോടതിയിൽ സമർപിച്ചത്. സംഘ് പരിവാർ നേതാക്കളായ വത്സൻ തില്ലങ്കേരി, കെ.പി ശശികല ടീച്ചർ തുടങ്ങി ഒരു ജില്ലാ ജഡ്ജിയും  ഇവരുടെ പട്ടികയിലുണ്ട്. കേരളത്തിലെ ചില സ്വതന്ത്ര ചിന്താഗതിക്കാരായ മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ തുടങ്ങി പി.എഫ്.ഐ കൊല്ലാൻ തയ്യാറാക്കിയ ലിസ്റ്റിൽ സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവരുണ്ട്.

ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച റിപോർട്ടിലാണ് ഈക്കാര്യം പറയുന്നത്. ഇന്ത്യൻ എക്‌സ്പ്രസ്സ് ദിനപത്രമാണ് വാർത്ത ആദ്യമായി പുറത്തുവിട്ടത്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ധീൻ, കെ പി അൻസാർ, സഹീർ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്ത് എൻ ഐ എ നൽകിയ സത്യവാങ്മൂലത്തിലാണ് ഞെട്ടിക്കുന്നവിവരങ്ങളുള്ളത് 'പി.എഫ്.ഐരൂപീകരിച്ച റിപോർട്ടർ വിങ്’, തങ്ങൾക്ക് ഭീഷണിയായ മറ്റ് സമുദായങ്ങളിലെ നേതാക്കളെ കണ്ടെത്തുകയും തുടർന്ന് ‘ഹിറ്റ് വിങ്’ അവരെ ഇല്ലാതാക്കാനായി പ്രവർത്തിക്കുന്നുവെന്നുമാണ് എൻ ഐ എയുടെ കണ്ടെത്തൽ. 

ഹിറ്റ് ലിസ്റ്റിൽ പെട്ടവരെ ഇല്ലാതാക്കാൻ കേഡർമാർക്ക് ശാരീരിക-ആയുധ പരിശീലനവും പി എഫ് ഐ നൽകിവരുന്നതായും റിപോർട്ടിൽ പറയുന്നു. ആലുവയിലെ പെരിയാർവാലി കാമ്പസ് പി എഫ് ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നുവെന്നും ഇത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം തീവ്രവാദത്തിലുൾപ്പെടുമെന്നും എൻ ഐ എ വ്യക്തമാക്കിയിട്ടുണ്ട്.

ഏതാനും വർഷങ്ങൾക്ക് കിഴക്കൻ സംസ്ഥാനമായ ബീഹാറിലെ പോലീസ്, ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഒരു രേഖ പുറത്തുവന്നിരുന്നു.ഇന്ത്യ 2047: ഇസ്ലാമിക ഇന്ത്യയുടെ ഭരണത്തിലേക്ക് എന്ന രേഖ വ്യാജമാണെന്ന് പറഞ്ഞ് പി‌എഫ്‌ഐ നേതാക്കൾ ആരോപണങ്ങൾ നിഷേധിച്ചിരുന്നുവെങ്കിലും യഥാർത്ഥ വസ്തുതകൾ ഇതിന് പിന്നിലുണ്ടെന്ന് തെളിഞ്ഞിരുന്നു.

പി‌എഫ്‌ഐയ്‌ക്കെതിരായ പ്രധാന ആരോപണങ്ങളിലൊന്ന് തീവ്രവാദ സംഘടനയായ സിമിയുമായുള്ള ബന്ധമാണ്, 2001 ൽ സർക്കാർ ഈ സംഘടനയെ നിരോധിച്ചു. നിരോധിത തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദീനുമായും പി‌എഫ്‌ഐക്ക് ബന്ധമുണ്ടെന്ന് ആഭ്യന്തര വകുപ്പിൻ്റെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 2010ൽ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായ ജോസഫിൻ്റെ കൈ വെട്ടിയെടുത്തതോടെയാണ് പോപ്പുലർ ഫ്രണ്ടിൻ്റെ വിധ്വംസക പ്രവർത്തനത്തിൻ്റെ ഭീകരത പുറം ലോകമറിയുന്നത്. 2018ൽ മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കോളേജിന് മുൻപിൽ വെച്ച് വർഗീയത തുലയട്ടെയെന്നു ചുമരിൽ എഴുതിയതിന് കുത്തിക്കൊന്നതോടെ പോപ്പുലർ ഫ്രണ്ട് കേരള സമൂഹത്തിൽ നടുക്കുന്ന പേരായി മാറി. ഹമാസിനെ വെല്ലുന്ന രീതിയിലുള്ള തീവ്രവാദ പ്രവർത്തനങ്ങളാണ് പിന്നീട് കേരളം കണ്ടത്. വ്യത്യസ്ത സംഘടനകളിൽപ്പെട്ട നിരവധിപ്പേർ പോപ്പുലർ ഫ്രണ്ടുകാരാൽ കൊല്ലപ്പെട്ടു. തെരുവുകളിൽ സൈന്യത്തെ വെല്ലുന്ന ഫ്രീഡം പരേഡുകൾ അവർ നടത്തി. അവലും മലരും കരുതിക്കോ, കുന്തിരിക്കം കരുതിക്കോ, വരുന്നുണ്ട്, വരുന്നുണ്ട് നിൻ്റെയൊക്കെ കാലൻമാർ എന്ന കേരളം ഞെട്ടിയ മുദ്രാവാക്യവും തെരുവുകളിൽ ഉയർന്നു കേട്ടു.

ഇതു വിളിച്ചത് ആലപ്പുഴയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഒരു കുട്ടിയാണ് വിളിച്ചു കൊടുത്തത്. രാജ്യത്തെ ശിഥിലമാക്കാനുള്ള മത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ അഞ്ചു വർഷം മുൻപ് കേന്ദ്ര സർക്കാർ നിരോധിക്കേണ്ട സാഹചര്യം അതോടുകൂടിയാണുണ്ടായത്. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കേരളത്തിൽ നിന്നുള്ള യുവതീ- യുവാക്കളെ പോപ്പുലർ ഫ്രണ്ട് റിക്രൂട്ട്മെൻ്റ് ചെയ്തിരുന്നുവെന്ന വിവരവും കേന്ദ്രരഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനു ശേഷം അതിൻ്റെ മാസ്റ്റർ പ്ളാൻ രൂപീകരിച്ചിരുന്ന നേതാക്കളെ അറസ്റ്റുചെയ്തു ജയിലിൽ അടച്ചത്. ഇവരൊക്കെ ഇന്ന് തീഹാർ ജയിലിലാണെങ്കിലും പോപ്പുലർ ഫ്രണ്ടിൻ്റെ സ്ളീപ്പർ സെല്ലിൻ്റെ പ്രവർത്തനം കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സജീവമാണ്. അവരുടെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐ തീവ്രവാദ ആശയങ്ങൾ പ്രസരിപ്പിച്ചു കൊണ്ടു ഇന്നും നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.

അഞ്ചു വർഷത്തെക്കാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ചതെങ്കിലും ശാശ്വതമായി പോപ്പുലർ ഫ്രണ്ടിനെ ഇല്ലാതാക്കാനുള്ള നടപടികളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു വരുന്നത്. ഇതിനുള്ള നീക്കത്തിൻ്റെ ചുവടുവയ്പ്പാണ് ഇപ്പോൾ ഹൈക്കോടതിയിൽ എൻ.ഐ.എ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട്. കേരളം തീവ്രവാദ സംഘടനകളുടെ പ്രവർത്തന രംഗമായി തുടങ്ങിയിട്ട് ഏകദേശം കാൽ നൂറ്റാണ്ടിലേറെ കഴിഞ്ഞു. സിമി, എൻ.ഡി.എഫ്, പോപ്പുലർ ഫ്രണ്ട്, എന്നിവയ്ക്കു ശേഷം ഇപ്പോൾ രൂപപരിണാമം വന്ന എസ്.ഡി.പി.ഐ യും സജീവ സാന്നിദ്ധ്യമാണ്.