
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥിക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം. കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അനശ്വർ സുനിലിലാണ് മർദ്ദനമേറ്റത്. സ്വകാര്യബസ് ജീവനക്കാർ കൺസഷൻ അനുവദിക്കാത്തത് ചോദ്യം ചെയ്തതിനാണ് തന്നെ മർദ്ദിച്ചതെന്നാണ് വിദ്യാർത്ഥി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. താമരശ്ശേരി പഴയ ബസ് സ്റ്റാന്റിൽ നിന്നും വാവാടിലേക്ക് യാത്ര ചെയ്യാനാണ് വിദ്യാർത്ഥി ഓമശ്ശേരി-താമരശ്ശേരി-കൊടുവള്ളി റൂട്ടിൽ ഒടുന്ന അസാറോ എന്ന സ്വകാര്യബസിൽ കയറിയത്. കൺസഷൻ കാർഡ് കൈവശമുണ്ടായിട്ടും കണ്ടക്ടർ ഫുൾ ടിക്കറ്റ് നൽകുകയും, ഇത് അനശ്വർ ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് കുട്ടിയെ കണ്ടക്ടർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കണ്ടക്ടറുടെ മർദ്ദനത്തിൽ നെറ്റിക്ക് പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി.
ബസ്സ് ഓടിക്കൊണ്ടിരിക്കുമ്പോൾ താമരശ്ശേരി പഴയ സ്റ്റാന്റിനും, പുതിയ സ്റ്റാന്റിനും ഇടക്ക് വെച്ചായിരുന്നു മർദ്ദനം. ഓമശ്ശേരിയിൽ നിന്നും വരുന്ന ബസ്സിൽ കൂടത്തായിയിൽ വെച്ച് അനശ്വറിന്റെ സുഹൃത്തുക്കൾ കയറിയിരുന്നു. എന്നാൽ തിരക്കു കാരണം അനശ്വറിന് കയറാൻ സാധിക്കാത്തതിനാൽ മറ്റൊരു ബസ്സിൽ താമരശ്ശേരിയിൽ എത്തിയ ശേഷം വീട്ടിലേക്ക് പോകാനാണ് അസാറോ എന്ന ബസിൽ കയറിയത്.
ആദ്യം കുട്ടിയെ ക്ലീനർ ബസിൽ നിന്നും ഇറക്കിവിട്ടിരുന്നു. ഇതു കണ്ട ഓട്ടോ തൊഴിലാളികൾ കുട്ടിയോട് ബസിൽ തിരികെ കയറാൻ ആവശ്യപ്പെട്ടു. അതിനു ശേഷമാണ് കണ്ടക്ടറും ക്ലീനറും ചേർന്ന് കുട്ടിയെ ചോദ്യം ചെയ്യുകയും ക്ലീനറും കണ്ടക്ടറും ചേർന്ന് കുട്ടിയെ മർദ്ദിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥി പൊലീസിൽ പരാതി നൽകി.