+

ആണ്‍സുഹൃത്തിന്റെ ഫോണില്‍നിന്ന് സ്വകാര്യവീഡിയോ ചോര്‍ന്നു; ഗുജറാത്തില്‍ 21 കാരി ജീവനൊടുക്കിയതില്‍ രണ്ടുപേര്‍ക്കെതിരേ കേസ്

വ്യാഴാഴ്ചയാണ് സുഹൃത്തായ പെണ്‍കുട്ടിയുടെ വീടിന്റെ ടെറസില്‍നിന്ന് ചാടി 21 വയസ്സുകാരി ജീവനൊടുക്കിയത്.

ഗുജറാത്തിലെ ചന്ദ്ഖേദയില്‍ 21 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. യുവതിയുടെ ആണ്‍സുഹൃത്തായിരുന്ന മക്വാന, എച്ച്. റാബറി എന്നിവര്‍ക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ഇതില്‍ മക്വാനയെ അറസ്റ്റ് ചെയ്തതായും ഒളിവില്‍പോയ രണ്ടാമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ചയാണ് സുഹൃത്തായ പെണ്‍കുട്ടിയുടെ വീടിന്റെ ടെറസില്‍നിന്ന് ചാടി 21 വയസ്സുകാരി ജീവനൊടുക്കിയത്. സ്വകാര്യവീഡിയോ ചോര്‍ന്നതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്ന് ആരോപിച്ച് സുഹൃത്ത് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ആണ്‍സുഹൃത്തായിരുന്ന മക്വാനയെ അറസ്റ്റ്ചെയ്തത്.

യുവതിയും മക്വാനയും രണ്ടുവര്‍ഷത്തോളം അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ സമ്മതത്തോടെയാണ് ആണ്‍സുഹൃത്ത് ഈ വീഡിയോകള്‍ ചിത്രീകരിച്ചതെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ ഇയാളും മറ്റൊരു സുഹൃത്തും ഒരു കാര്‍ കൊണ്ടുവരാന്‍ പോയിരുന്നു. ഇവിടെവെച്ചാണ് റാബറി എന്നയാളെ പരിചയപ്പെടുന്നത്. ഇവിടെവെച്ച് മക്വാനയുടെ മൊബൈല്‍ഫോണ്‍ വാങ്ങിനോക്കിയപ്പോഴാണ് മക്വാനയും യുവതിയും ഒരുമിച്ചുള്ള നഗ്‌നവീഡിയോ റാബറി കണ്ടത്. ഉടന്‍തന്നെ ഇയാള്‍ ഈ വീഡിയോകളെല്ലാം സ്വന്തം ഫോണിലേക്ക് അയച്ചു. ഒപ്പം യുവതിയുടെ നമ്പറും കൈക്കലാക്കി.

പിന്നീട് യുവതിയെ വിളിച്ച് ആണ്‍സുഹൃത്തിനൊപ്പമുള്ള നഗ്‌നവീഡിയോ തന്റെ കൈയിലുണ്ടെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തി. വീഡിയോ കാണണമെങ്കില്‍ ഒരു ഹോട്ടലിലേക്ക് വരാനും ആവശ്യപ്പെട്ടു. ഇതോടെ 21-കാരിയും സുഹൃത്തായ യുവതിയും ഇവരുടെ ഭര്‍ത്താവും ഹോട്ടലിലെത്തി പ്രതിയെ കണ്ടു. എന്നാല്‍, വീഡിയോ കാണിച്ചശേഷം ഇയാള്‍ അവിടെനിന്ന് സ്ഥലംവിട്ടു. തൊട്ടുപിന്നാലെ ആണ്‍സുഹൃത്തായ മക്വാന 2500 രൂപ ആവശ്യപ്പെട്ട് യുവതിക്ക് വാട്സാപ്പ് സന്ദേശം അയച്ചു. പണം തരാമെന്ന് പറഞ്ഞ് യുവതി ഇയാളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പണം നല്‍കിയ യുവതി ഫോണില്‍നിന്ന് സ്വകാര്യവീഡിയോകള്‍ നീക്കംചെയ്യാന്‍ ആണ്‍സുഹൃത്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ അതിന് തയ്യാറായില്ല. ഇതോടെ യുവതിയും സുഹൃത്തും പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ മക്വാന ഫോണില്‍നിന്ന് വീഡിയോ നീക്കംചെയ്തു. ഇതിനുശേഷം എല്ലാവരും തിരികെപോവുകയും സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി ജീവനൊടുക്കുകയുമായിരുന്നു.

facebook twitter