
അമേരിക്കയിലുടനീളം ട്രംപ് ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം. നഗരങ്ങളെ നിശ്ചലമാക്കി 'നോ കിങ്‌സ് മാര്‍ച്ച്' എന്ന പേരില്‍ അരങ്ങേറിയ പ്രതിഷേധ റാലികള്‍ നഗരങ്ങളെ നിശ്ചലമാക്കി. റാലികളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ട്രംപിന്റെ നടപടികള്‍ ജനാധിപത്യ ധ്വംസനമാണെന്ന് പ്രതിഷേധക്കാര്‍ പ്രതികരിച്ചു. അതേസമയം മാര്‍ച്ചിനെ വൈറ്റ് ഹൌസ് അപലപിച്ചു.
ഭരണാധികാരികള്‍ രാജാക്കന്മാരെ പോലെ പെരുമാറുന്നതിനെതിരായ സാമൂഹ്യ പ്രതിരോധമാണ് 'നോ കിങ്‌സ് മാര്‍ച്ചി'ലൂടെ അമേരിക്കയില്‍ അലയടിച്ചത്. 50 സംസ്ഥാനങ്ങളിലായി 2500ലേറെ പ്രതിഷേധ റാലികളില്‍ ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്തു. പ്രധാന നഗരങ്ങളില്‍ മാത്രമല്ല ചെറുപട്ടണങ്ങളിലും വന്‍ ജനപങ്കാളിത്തമുണ്ടായി. ട്രംപ് ഭരണകൂടത്തിന്റെ ഏകപക്ഷീയ നടപടികള്‍ക്കെതിരെയായിരുന്നു ജനരോഷം. ഇമിഗ്രേഷന്‍ റെയ്ഡുകള്‍, നഗരങ്ങളില്‍ സൈന്യത്തെ വിന്യസിച്ച നടപടികള്‍, സര്‍ക്കാര്‍ പദ്ധതികളുടെ വെട്ടിച്ചുരുക്കല്‍, രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ നിയമ നടപടികള്‍ തുടങ്ങിയവയാണ് പ്രതിഷേധത്തിന്റെ കാരണങ്ങള്‍.
പ്രതിഷേധ പ്രകടനങ്ങള്‍ പൊതുവെ സമാധാനപരമായിരുന്നു. ഭരണഘടനയ്ക്ക് അനുസൃതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യം എങ്ങും മുഴങ്ങി. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ആയിരക്കണക്കിന് ജനങ്ങള്‍ പ്ലക്കാര്‍ഡുകളുമായി പങ്കെടുത്തു. ഷിക്കാഗോ, ലോസ് ആഞ്ചല്‍സ്, വാഷിങ്ടണ്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ എല്ലാം പ്രതിഷേധം ഇരമ്പി. മുന്‍നിര ഡമോക്രാറ്റിക് നേതാക്കളും ഹോളിവുഡ് താരങ്ങളും പങ്കെടുത്തു.