
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ താൻ ജയിച്ചില്ലെങ്കിൽ യുഡിഎഫ് ജയിക്കണമെന്ന് പി വി അൻവർ. വോട്ടെടുപ്പിന് ഒരു ദിവസത്തിന് ശേഷം നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവറിന്റെ പ്രതികരണം.ഉപതെരഞ്ഞെടുപ്പിൽ എനിക്ക് ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിണറായിസം തോൽക്കണം. ഇവിടെ രണ്ട് പിണറായിസമാണുള്ളത്.ഒന്ന് ഒളിഞ്ഞ പിണറായിസവും മറ്റൊന്ന് തെളിഞ്ഞ പിണറായിസവും. തെളിഞ്ഞ പിണറായി തോൽക്കണം. ഒളിഞ്ഞ പിണറായി ജയിക്കട്ടെ, അങ്ങനെയങ്കിൽ യുഡിഎഫ് ജയിക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വിഡി സതീശന് എന്നിവരെ വിമർശിച്ചുകൊണ്ടായിരുന്നു അൻവറിന്റെ പ്രതികരണം.നിലമ്പൂരിൽ അൻവർ എഫക്ട് ഇല്ലെന്ന് പറഞ്ഞവർ നേതാക്കളെ എല്ലാം അണിനിരത്തി പ്രചാരണം നടത്തി. മന്ത്രിമാരും എംഎൽഎമാരും മുതൽ കേരളത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാർ വരെ നിലമ്പൂരിൽ എത്തി.
അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ് എന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ ജനങ്ങൾ ആവേശത്തോടെ വോട്ട് ചെയ്തു. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ്ങ് ശതമാനം കുറഞ്ഞു. എന്നാൽ വോട്ട് ചെയ്തവരുടെ എണ്ണം വർധിച്ചു. പ്രതികൂല കാലാവസ്ഥ ഉൾപ്പടെ മറികടന്ന് ജനങ്ങൾ വോട്ട് ചെയ്തു. 1224 വോട്ട് അധികം പോൾചെയ്തു.
ജനങ്ങളുടെ തീരുമാനം തിങ്കളാഴ്ച അറിയാം. ജനത്തിന്റെ വില എന്തെന്ന് കാണിച്ചുകൊടുക്കാൻ തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു. ഇതാണ് വലിയ ജയം. ഇത് ജനങ്ങളുടെ പേരാട്ടത്തിന്റെ വിജയമാണെന്നും അൻവർ ചൂണ്ടിക്കാട്ടി.നിലമ്പൂർ തെരഞ്ഞെടുപ്പിന്റെ ഗതിമാറ്റിയത് പ്രതിപക്ഷ നേതാവാണ് എന്ന വിമർശനവും അൻവർ ഉന്നയിച്ചു. പി വി അൻവർ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. യുഡിഎഫിന് പൂർണ പിന്തുണ അറിയിച്ച് ആയിരുന്നു തന്റെ നിലപാട്.
എന്നാൽ തന്നെ പുറം തള്ളിയ പ്രതിപക്ഷ നേതാവിന്റെ നിലപാടാണ് മത്സരത്തിലേക്ക് നയിച്ചത്. ഇതോടെ തെരഞ്ഞെടുപ്പ് ചിത്രം മാറിയെന്നും അൻവർ പ്രതികരിച്ചു.