ദോഹ: ഖത്തറിൽ ചൂട് കൂടും. ഈ വർഷത്തെ വേനൽക്കാലത്തെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും ജൂൺ 21ന് ശനിയാഴ്ച ആയിരിക്കുമെന്ന് അറിയിച്ച് ഖത്തർ കലണ്ടർ ഹൗസ്(ക്യു.സി.എച്ച്). വടക്കൻ അർധഗോളത്തിൽ ഉത്തരായനാന്തവും അതേ ദിവസം തന്നെ തെക്കൻ അർധഗോളത്തിൽ ദക്ഷിണായനാന്തവും സംഭവിക്കുന്നതിനെ തുടർന്നാണ് പകലിന് ദൈർഘ്യവും രാത്രിയുടെ നീളം കുറയുന്നതുമാണ് വിലയിരുത്തൽ.
ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 5:42 ന് വടക്കൻ അർദ്ധഗോളത്തിലെ ഉത്തരായനരേഖയിൽ സൂര്യൻ നേരിട്ട് ഭൂമിയോട് ലംബമായിരിക്കും. ഖത്തർ ഉൾപ്പെടുന്ന വടക്കൻ അർദ്ധഗോളത്തിൽ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും കുറഞ്ഞ രാത്രിയും അനുഭവപ്പെടും.
അതേസമയം ദക്ഷിണ അർദ്ധഗോളത്തിൽ ഇത് വിപരീതമായിരിക്കും. വടക്കൻ അർധഗോളത്തിൽ പകലിന്റെ ദൈർഘ്യം സാവധാനം കൂടുമ്പോൾ എതിർവശത്ത് തെക്കൻ അർധഗോളത്തിലുള്ളവർക്ക് പകലിന് ദൈർഘ്യം കുറവും രാത്രിയ്ക്ക് നീളം കൂടുതലുമായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ധനായ ഡോ.ബഷീർ മർസൂഖ് വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനങ്ങളെ നിർണയിക്കുന്ന ഘടകങ്ങളിലൊന്നായതിനാൽ ഉത്തരായനാന്തം ജ്യോതിശാസ്ത്രപരമായി സുപ്രധാനമായ പ്രതിഭാസമാണ്. ഉത്തരായനാന്തത്തിന് ശേഷം സൂര്യൻ തെക്കോട്ട് സഞ്ചരിക്കാൻ തുടങ്ങും. ഈ വർഷം സെപ്റ്റംബർ 22ന് പകലിന്റെയും രാത്രിയുടേയും ദൈർഘ്യം ഒരുപോലെയായിരിക്കുമെന്നും ഡോ.ബഷീർ മർസൂഖ് പറഞ്ഞു.