കൊല്ലം: രാഹുൽ മാങ്കൂട്ടത്തിലിന്റെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാവില്ലെന്ന് കൊല്ലം എം.എൽ.എ എം.മുകേഷ്. അതിൽ താൻ കമന്റ് പറയാൻ പാടില്ല. എന്റെ വായിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും ഉണ്ടാവില്ലെന്നും എം. മുകേഷ് പറഞ്ഞു. ഒരാളെ അപകീർത്തിപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും മുകേഷ് പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങൾ ഏശിയിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. അതിനാൽ തനിക്ക് ഒരു ആശങ്കയുമില്ല. കോടതിയുടെ പരിഗണനയിലുള്ള കേസാണത്. കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെ. നാട്ടിൽ വികസനമെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മുകേഷ് എം.എൽ.എ പറഞ്ഞു. തനിക്ക് ലഭിക്കുന്ന റോളുകൾ മനോഹരമാക്കാനും ശ്രമിക്കുമെന്നും മുകേഷ് പറഞ്ഞു.
കാസർകോട് മുതൽ പാറശ്ശാല വരെ സഞ്ചരിച്ചാലും ആരും കേസിനെക്കുറിച്ച് തന്നോട് ചോദിക്കില്ല. സിനിമയെ കുറിച്ചോ രാഷ്ട്രീയത്തേ കുറിച്ചോ ആയിരിക്കും ചോദ്യങ്ങൾ. ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അത് അവരുടെ അഭിപ്രായമാണ്. തന്റെ അഭിപ്രായം പറയാറായിട്ടില്ലെന്നും മുകേഷ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസ് മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും എം.എൽ.എയെ പുറത്താക്കിയിരുന്നു. തുടർന്ന് മുകേഷ് ഉൾപ്പടെയുളള ഇടതുപക്ഷ നേതാക്കൾക്കെതിരെ ആരോപണം ഉയർന്നപ്പോൾ എന്ത് നടപടിയാണ് സി.പി.എം സ്വീകരിച്ചതെന്നും ചോദ്യമുയർത്തിയിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ മുകേഷിന്റെ പ്രതികരണം പുറത്ത് വരുന്നത്.