അന്ന് ഞങ്ങള്‍ താങ്കളെ ക്യാപ്റ്റന്‍ എന്ന് വിളിച്ചു, ജനം ഏറ്റെടുത്തില്ല, ചെന്നിത്തലയ്ക്ക് തെളിവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ഇന്ന് വിഡി സതീശന് പൊതുസമൂഹത്തിന്റെ പിന്തുണ

12:05 PM Jun 28, 2025 | Raj C

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാപ്റ്റന്‍ എന്നു വിളിച്ചത് ചര്‍ച്ചയായിരിക്കുകയാണ്. യുഡിഎഫിന്റെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് വിജയമെന്നിരിക്കെ ഒരു നേതാവിന് എല്ലാ ക്രെഡിറ്റും നല്‍കുന്നതാണ് ഈ വിളിയെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുകയുണ്ടായി.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരസ്യമായി ക്യാപ്റ്റന്‍ വിളിയില്‍ പ്രതികരിച്ചത് സംഭവം കൂടുതല്‍ വിവാദമായിടിട്ടുണ്ട്. താന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഒട്ടേറെ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചെന്നും എന്നാല്‍ അന്നൊന്നും ആരും ക്യാപ്റ്റനെന്ന് വിളിച്ചില്ലെന്നുമാണ് ചെന്നിത്തലയുടെ പ്രതികരണം. ഇതോടെ, താന്‍ ക്യാപ്റ്റനാണെങ്കില്‍ ചെന്നിത്ത മേജറാണെന്ന് വിഡി സതീശനും വ്യക്തമാക്കി.

ക്യാപ്റ്റന്‍ വിളിയില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരവെ ചെന്നിത്തലയുടെ വാദം കള്ളമാണെന്ന് പറയുകയാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍. അന്നും തങ്ങള്‍ ലീഡറെന്നും ക്യാപ്റ്റനെന്നും വിളിച്ചിരുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ തെളിവായി പുറത്തുവിടുകയും ചെയ്തു.

ഇന്ന് ഞങ്ങള്‍ എ ഐ സി സി നിയോഗിച്ച വി ഡി സതീശനെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നു. അന്ന് താങ്കളെ വിളിച്ചത് ജനങ്ങള്‍ ഏറ്റെടുത്തില്ല. ഇന്നത്തെ വിളി പൊതു സമൂഹം ഏറ്റെടുക്കുന്നു, താങ്കള്‍ സ്വയം ചെറുതാകാതെയിരിക്കുക എന്നാണ് ഒരു പോസ്റ്റില്‍ പറയുന്നത്. നിലമ്പൂര്‍ വിജയത്തിന്റെ തിളക്കത്തിനിടയിലും, കോണ്‍ഗ്രസിനുള്ളില്‍ അസ്വാരസ്യങ്ങള്‍ പുറത്തുവന്നത് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമായില്ലെന്നത് വ്യക്തം. 

നിലമ്പൂര്‍ വിജയം, 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിനും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി കോണ്‍ഗ്രസിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. എന്നാല്‍, 'ക്യാപ്റ്റന്‍' വിവാദം പാര്‍ട്ടിയുടെ ഐക്യത്തെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു.