69 ലക്ഷം രൂപ തട്ടി; കേസിന് പിന്നില്‍ ഗൂഢാലോചന; പണം പോയതിനേക്കാള്‍ വേദന വിശ്വാസ വഞ്ചന നടത്തിയതില്‍'; ജി കൃഷ്ണകുമാറും മകളും

02:05 PM Jun 07, 2025 |


തട്ടിക്കൊണ്ട് പോകല്‍ കേസിന് പിന്നില്‍ ?ഗൂഢാലോചനയെന്ന് ജി കൃഷ്ണകുമാര്‍. സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപ മൂന്ന് ജീവനക്കാര്‍ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. മറ്റൊരു ക്യൂആര്‍ കോഡ് കാണിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുറച്ച് കാലമായി ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നുണ്ടായിരുന്നു. ഓഡിറ്ററാണ് കണക്കിലെ വ്യത്യാസം വിളിച്ചറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് കൃഷ്ണകുമാര്‍ പറയുന്നു. പണം പോയതിനേക്കാള്‍ വേദന വിശ്വാസ വഞ്ചന കാണിച്ചതിലാണെന്ന് മകള്‍ ദിയ കൃഷ്ണ പറഞ്ഞു. ഒരു ജീവനക്കാരിയുടെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തി വിളിച്ചെന്ന് ദിയ പറയുന്നു. പരാതിയുമായി മുന്നോട്ടു പോയാല്‍ പണം തിരിച്ച് തരില്ലെന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്ന് ദിയ വ്യക്തമാക്കി.

തട്ടിപ്പ് പുറത്തായപ്പോള്‍ ജീവനക്കാരും ബന്ധുക്കളും സെറ്റില്‍മെന്റിന് വന്നു. തട്ടിപ്പിനെ സംബന്ധിച്ചും ഭീഷണിയെ സംബന്ധിച്ചും പോലീസിന് പരാതി നല്‍കിയിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറയുന്നു. സംഭവത്തില്‍ തെളിവുകള്‍ സഹിതം മൊഴികള്‍ കൊടുത്തു. പിന്മാറണമെന്ന് ഭീഷണി അപ്പോഴും തുടര്‍ന്നു. ഇതിനിടയിലാണ് തനിക്കും കുടുംബത്തിനും എതിരെ അവരുടെ പരാതിയില്‍ കേസെടുത്ത വിവരം അറിയുന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ തങ്ങളുടെ ഭാഗം അറിയിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. നീതിപൂര്‍വമായ നടപടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. ജീവനക്കാരുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. മറ്റാരോ ഇവര്‍ക്ക് പിന്നിലുണ്ട്. അവധി ദിവസങ്ങള്‍ നോക്കിയാണ് കരുതിക്കൂട്ടി ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തതെന്ന് കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി.

മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിനാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നാണ് എഫ്‌ഐആര്‍. കേസില്‍ മകള്‍ ദിയ കൃഷ്ണയും പ്രതിയാണ്. തട്ടിക്കൊണ്ടുപോകല്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ളവ ചുമത്തിയാണ് ജി കൃഷ്ണകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

സ്ഥാപനത്തിലെ പണം കവര്‍ന്നതിന് വനിതാ ജീവനക്കാര്‍ക്കെതിരെയും കേസെടുത്തു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികള്‍ കവര്‍ന്നെന്ന് എഫ്‌ഐആറില്‍ പറയുന്നു. ജി കൃഷ്ണകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയത്. ക്യൂആര്‍ കോഡ് മാറ്റി 2024 മുതല്‍ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിലാണ് മൂന്ന് ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.