സമസ്തയ്ക്ക് പൂര്‍ണമായും കീഴടങ്ങി സര്‍ക്കാര്‍, അധ്യാപക സംഘടനകളേക്കാള്‍ ഭയം, പല തീരുമാനങ്ങളും പ്രഖ്യാപിച്ചശേഷം പിന്‍വലിച്ചു

11:19 AM Jun 13, 2025 |


കോഴിക്കോട്: സമസ്ത കേരള ജമിയ്യത്തുല്‍ ഉലമയുടെ (സമസ്ത) സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടു പോവുകയാണ്. ഹൈസ്‌കൂളുകളില്‍ ദിവസം അരമണിക്കൂര്‍ വീതം പഠനസമയം കൂട്ടാനുള്ള തീരുമാനമാണ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്.

ഹൈസ്‌കൂള്‍ ക്ലാസുകളുടെ സമയം രാവിലെ 9:15 മുതല്‍ വൈകിട്ട് 4:15 വരെ നീട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ സമയക്രമം മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഏകദേശം 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ മദ്രസ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നുണ്ടെന്നും, സ്‌കൂള്‍ സമയം നീട്ടുന്നത് ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സമസ്ത വാദിച്ചു.

സമസ്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. സമയക്രമത്തില്‍ വാശിയില്ലെന്നും ബുദ്ധിമുട്ടുണ്ടാകാത്ത സമയക്രമം രൂപപ്പെടുത്തുമെന്നാണ് അദ്ദേഹം ഉറപ്പ് നല്‍കിയത്.

ഹൈക്കോടതി ഉത്തരവ് നിലവിലുള്ളതിനാല്‍ സ്‌കൂള്‍സമയമാറ്റം സര്‍ക്കാരിന് കീറാമുട്ടിയാവുകയാണ്. വിദ്യാഭ്യാസ അവകാശനിയമമനുസരിച്ചുള്ള പഠനസമയം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് പുതിയ സമയക്രമം നടപ്പാക്കിയത്. വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് എട്ടാംക്ലാസിനും കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് ഒന്‍പത്, പത്ത് ക്ലാസുകള്‍ക്കും 1100 മണിക്കൂര്‍ പഠനസമയം വേണം. ഈ അധ്യയനവര്‍ഷം 220 പ്രവൃത്തിദിനങ്ങള്‍ ക്രമീകരിച്ച്, നിയമാനുസൃത ബോധനമണിക്കൂര്‍ ഉറപ്പാക്കാനാണ് ഹൈസ്‌കൂള്‍ അരമണിക്കൂര്‍ അധികസമയം. വിശ്വാസികളുടെ താത്പര്യം മുന്‍നിര്‍ത്തി വെള്ളിയാഴ്ചകള്‍ ഈ സമയക്രമത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.

സര്‍ക്കാര്‍നിയോഗിച്ച അഞ്ചംഗസമിതിയാണ് ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ അധികസമയം നിര്‍ദേശിച്ചത്. ഈ വര്‍ഷം സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പുതന്നെ സമയംപുനഃക്രമീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഒരുവിഭാഗം അധ്യാപക സംഘടനയുടെ എതിര്‍പ്പ് സര്‍ക്കാര്‍ കാര്യമാക്കില്ലെങ്കിലും സമസ്തയുടെ എതിര്‍പ്പ് എങ്ങനെ മറികടക്കുമെന്നതാണ് വെല്ലുവിളി.

ഇതാദ്യമായല്ല സംസ്ഥാന സര്‍ക്കാര്‍ ഈ രീതിയില്‍ തീരുമാനങ്ങള്‍ പിന്‍വലിക്കുന്നത്. സമസ്തയുടെ സമ്മര്‍ദ്ദം മൂലം കേരള സര്‍ക്കാര്‍ നേരത്തേയും തീരുമാനങ്ങള്‍ പൂര്‍ണമായി റദ്ദാക്കുകയോ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്റെ മതപരവും വിദ്യാഭ്യാസപരവുമായ താല്‍പ്പര്യങ്ങള്‍ ബാധിക്കുന്ന വിഷയങ്ങളില്‍.

സമസ്തയെ പിണക്കുന്നത് മുസ്ലീം വോട്ടുബാങ്കിനെ ബാധിക്കുമെന്നാണ് എല്‍ഡിഎഫിന്റെ ആശങ്ക. 10,000-ലധികം മദ്രസകളും ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളുമുള്ള അവരുടെ സ്വാധീനം, സര്‍ക്കാരിനെ ചര്‍ച്ചകള്‍ക്ക് നിര്‍ബന്ധിതമാക്കുന്നു.

വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.യ്ക്ക് വിട്ടുകൊടുക്കുവാനുള്ള തീരുമാനവും സമാന രീതിയില്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. 2021-ലെ കേരള പി.എസ്.സി. നിയമം നടപ്പാക്കാനാനായിരുന്നു തീരുമാനം. എന്നാല്‍, സമസ്തയും മറ്റ് മുസ്ലിം സംഘടനകളും ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. വഖ്ഫ് ബോര്‍ഡിന്റെ നിയമനങ്ങള്‍ പി.എസ്.സി.യ്ക്ക് വിട്ടുകൊടുക്കുന്നത് വഖ്ഫ് സ്വത്തുക്കളുടെ മതപരമായ പ്രാധാന്യം കുറയ്ക്കുമെന്നും, വിശ്വാസികളല്ലാത്തവര്‍ ഈ ജോലികള്‍ക്ക് നിയമിതരാകാന്‍ സാധ്യതയുണ്ടെന്നും സമസ്ത വാദിച്ചു.

2021 ഡിസംബറില്‍, സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം, ഈ നിയമം നടപ്പാക്കുന്നത് താല്‍ക്കാലികമായി മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

സ്‌കൂള്‍ കുട്ടികളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാനുള്ള ആലോചനയും മുസ്ലീം സംഘടകനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മാറ്റിയത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇഷ്ട യൂണിഫോം ധരിക്കാമെന്ന തീരുമാനം വലിയ സ്വീകാര്യത നേടിയിരുന്നു. എന്നാല്‍, പെണ്‍കുട്ടികള്‍ ആണ്‍വേഷമാണ് അണിയുന്നതെന്ന വിമര്‍ശനവുമായി ചില സംഘടനകള്‍ രംഗത്തെത്തി. ഇതോടെ, യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിക്കുകയായിരുന്നു.