പനമരം: മീശവടിക്കാത്തതിന്റെ പേരിൽ പ്ലസ്‌വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടംചേർന്ന് മർദിച്ചതായി പരാതി. കണിയാമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ വൈത്തിരി പുതുശ്ശേരിവീട്ടിൽ ഷയാസ് (16) ആണ് റാഗിങ്ങിനിരയായത്. നടുവിനും പിൻകഴുത്തിലും കൈകാലുകൾക്കും പരിക്കേറ്റ ഷയാസിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലുദിവസം മുൻപാണ് ഷയാസ് സയൻസ് ക്ലാസിൽ പ്രവേശനംനേടിയത്. ആദ്യദിനം താടിയും മീശയും വടിക്കാൻ ഷയാസിനോട് സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. പിറ്റേന്ന് താടിവടിച്ച് ക്ലാസിലെത്തിയ ഷയാസിനെ മീശവടിക്കാത്തതിനാൽ സീനിയർ വിദ്യാർഥികൾ കൂട്ടംചേർന്ന് ചോദ്യംചെയ്യുകയും മീശവടിച്ച് വന്നാൽമതിയെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു.
ബുധനാഴ്ച സ്കൂളിൽവെച്ച് ഷർട്ടിന്റെ ബട്ടൺ അഴിച്ചിടാൻ ആവശ്യപ്പെട്ടപ്പോൾ അനുസരിച്ചു. പിന്നീട് കോമ്പൗണ്ടിനുപുറത്തുവെച്ച് ബട്ടൻസ് അഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഷയാസ് നിരസിച്ചു. ഇതും മർദനത്തിന് കാരണമായി.സംഭവത്തിൽ പരാതിയുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മാതാവ് സഫീല പറഞ്ഞു. കമ്പളക്കാട് പോലീസ് വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തി.