വയനാട്: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയെന്ന ഉദ്ദേശത്തോടെ കൈയ്യിൽ കയറിപ്പിടിച്ച പ്രതി കുറ്റക്കാരനെന്ന് കോടതി. മൂന്ന് വർഷം മുൻപ് 2022 ഫെബ്രുവരി മാസത്തിലാണ് കേസിന് കാരണമായ സംഭവം നടന്നത്. താഴെ അരപ്പറ്റ ചോലക്കൽ വീട്ടിൽ സി.കെ വിനോദി(49)നെ കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചു. 2 വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
കുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ മേപ്പാടി പൊലീസാണ് കേസെടുത്തത്. അന്ന് മേപ്പാടി സബ് ഇൻസ്പെക്ടർ ആയിരുന്ന വി.പി സിറാജ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. ബബിതയാണ് ഹാജരായത്. പ്രോസിക്യൂഷൻ നിരത്തിയ തെളിവുകളും സാക്ഷിമൊഴികളും അംഗീകരിച്ചാണ് കേസിൽ പ്രതിയെ കോടതി ശിക്ഷിച്ചത്.