
കുട്ടികളിൽ അന്തർലീനമായി നിലകൊള്ളുന്ന കഴിവുകളെ നാം പ്രോത്സാഹിപ്പിക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. സംസ്ഥാന ഇൻക്ലൂസിവ് കായികമേള 2025ൽ മികച്ച പ്രകടനം നടത്തിയ ജില്ലാ ടീമിലെ കായിക താരങ്ങൾക്കായി തിരുവനന്തപുരം സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച അനുമോദന ചടങ്ങ് എസ്.എം.വി സ്‌കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളിലെ കഴിവുകൾ കണ്ടെത്തുക നമ്മുടെ ഉത്തരവാദിത്വമാണ്. സ്‌പോർട്‌സ് മാത്രമല്ല, കലയിലും പ്രാവീണ്യമുള്ള കുട്ടികൾ ഈ കൂട്ടത്തിലുണ്ട്. കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച്, ആ മേഖലയിലേക്ക് വഴി തിരിച്ചുവിട്ടാൽ അവർ ഉയരങ്ങളിലെത്തുമെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു.
സംസ്ഥാന സ്‌കൂൾ ഫെസ്റ്റിവലിന്റെ ഇൻക്ലൂസിവ് സ്‌പോർട്‌സിൽ നമുക്കേവർക്കും അഭിമാനമായി തിരുവനന്തപുരം ജില്ലയിലെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി. ജേതാക്കളെ നിയമസഭയെ പ്രതിനിധീകരിച്ച് സ്പീക്കർ അഭിനന്ദിച്ചു.
കായികമേളയിൽ 78 പോയിന്റോടെ മൂന്നാംസ്ഥാനത്തെത്തിയ തിരുവനന്തപുരം ജില്ലയ്ക്കുള്ള ട്രോഫി സ്പീക്കറിൽ നിന്നും കായികതാരങ്ങൾ ഏറ്റുവാങ്ങി. അത്‌ലറ്റിക്‌സിൽ 46 പോയിന്റോടെ രണ്ടാംസ്ഥാനം നേടിയതിന്റെ സമ്മാനവും സ്പീക്കർ കായികതാരങ്ങൾക്ക് വിതരണം ചെയ്തു. തിരുവനന്തപുരം ജില്ലാ എസ്.എസ്.കെ. തയ്യാറാക്കിയ 'വേഗം വാ' എന്ന പ്രോമോ സോങ്ങിന്റെ നൃത്താവതരണം നടന്നു. പാട്ടിന്റെ രചനയും സംഗീതവും നിർവഹിച്ച നെയ്യാറ്റിൻകര ബി.ആർ.സിയിലെ സംഗീതാധ്യാപകൻ രഞ്ജിത്ത് സുരേന്ദ്രനെ ചടങ്ങിൽ ആദരിച്ചു.
ആന്റണി രാജു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നഗരസഭാ സ്റ്റാന്റിംഗ് ചെയർപേഴ്‌സൺ ക്ലൈനസ് റൊസാരിയോ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കരമന ഹരി,  തമ്പാനൂർ വാർഡ് കൗൺസിലർ ഹരികുമാർ ആർ, ലോക ബോക്‌സിങ് ചാമ്പ്യൻ കെ.സി. ലേഖ, അന്താരാഷ്ട്ര കായികതാരം പ്രിയ പി.കെ, അഭിനേതാവ് ജോബി എ.എസ്, കവിയും അധ്യാപകനുമായ എൻ.എസ്. സുമേഷ് കൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
 
 
  
  
 